മൂന്നാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ യു.എ.ഇയിൽ അൽഹിന്ദിൻറെ പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. ഇന്ന് രാവിലെ മുതലാണ് യു.എ.ഇയിലെ 16 കേന്ദ്രങ്ങളിൽ അൽഹിന്ദ് സേവനം ആരംഭിച്ചത്.
പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ആണ് ആരംഭിച്ചത്. വിദേശകാര്യമന്ത്രാലയത്തിൻറെയും ഇന്ത്യൻ എംബസിയുടെയും അനുമതിയോടെയാണ് പ്രവർത്തനം തുടങ്ങിയത്.
യു.എ.ഇയിലെ പ്രവാസികൾക്ക് അടക്കം ആശ്വാസമായ നടപടിയാണ് ആരംഭിച്ചത്. ജൂലൈ ഒന്ന് മുതൽ അൽഹിന്ദിന് പാസ്പോർട്ട് സേവന കരാർ നൽകിയിരുന്നു.
എന്നാൽ വിദേശകാര്യ മന്ത്രാലയത്തിൻറെ ടെണ്ടർ ചോദ്യം ചെയ്ത് ചില സ്ഥാപനങ്ങൾ ഡൽഹി ഹൈകോടതിയെ സമീപിച്ചതോടെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല.
ഡൽഹി ഹൈകോടതിയിലും സുപ്രീംകോടതിയിലും നടന്ന നിയമപോരാട്ടങ്ങൾക്ക് ഒടുവിൽ സുപ്രീംകോടതി മൂന്ന് മാസത്തേക്ക് ഏജൻസിയെ തീരുമാനിക്കാൻ അനുമതി നൽകുകയായിരുന്നു. ഈ അനുമതിയെ തുടർന്നാണ് മൂന്ന് മാസത്തേക്ക് അൽഹിന്ദിനെ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്.
ജൂലൈ ഒന്ന് മുതൽ 21 വരെ അടിയന്തര സേവനങ്ങൾ മാത്രമാണ് ലഭിച്ചിരുന്നത്. അബൂദബിയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ കോൺസുലേറ്റിലുമായി ലഭിച്ചിരുന്ന ഈ പരിമിത സേവനങ്ങൾ പ്രവാസികളെ ഏറെ പ്രയാസത്തിലാക്കിയിരുന്നു.
ഇത്തരം പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും തൽക്കാലത്തേക്ക് എങ്കിലും ഒഴിവായതിൻറെ ആശ്വാസത്തിലാണ് പ്രവാസി സമൂഹം.

+ There are no comments
Add yours