ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്താൻ അഭ്യർഥിച്ചതായി ട്രംപ് അഭിപ്രായപ്പെട്ടു. പാക് പ്രധാന മന്ത്രി ഷഹബാസ് ഷെരീഫും സൈനിക മേധാവി അസിം മൂനീറും വെടിനിർത്തൽ നീട്ടണമെന്ന് പറഞ്ഞിരുന്നു.
ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് ട്രംപ് വെടിനിർത്തൽ നീട്ടിയതായി അറിയിച്ചത്. സാമാധന ചർച്ചയ്ക്കായി മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്നാണ് പാകിസ്താൻ അറിയിച്ചത്. എന്നാൽ വെടിനിർത്തലിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുൻപ് ഇറാൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കൻ നാവികസേന ഇറാനിയൻ കപ്പലുകൾക്കെതിരെ നടത്തുന്ന ഉപരോധം വെടിനിർത്തൽ ലംഘനമാണെന്നാണ് ഇറാൻ പറഞ്ഞത്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പ്രതികരണവുമായി മുന്നോട്ട് വന്നത്. അമേരിക്ക എന്തൊക്കെ ഉപരോധങ്ങൾ ഏർപ്പെടുത്തിയാലും ഇറാന് പ്രതിരോധിക്കാൻ അറിയാമെന്നും അദേഹം കൂട്ടിച്ചേർത്തു.
അതേസമയം വരാനിരിക്കുന്ന സമാധാന ചർച്ചകളിൽ ഇറാൻ പങ്കെടുക്കാൻ സാധ്യതയില്ലെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

+ There are no comments
Add yours