ഇസ്രായേൽ-ലെബനൻ സംഘർഷത്തിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വ്യാഴാഴ്ചയാണ് ചരിത്രപ്രധാനമായ പ്രഖ്യാപനം ട്രംപ് നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് മുന്നോടിയായുള്ള ആദ്യപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സമയം വൈകുന്നേരം 5 മണി മുതൽ (ഇന്ത്യൻ സമയം പുലർച്ചെ 3:30) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. “ലോകമെമ്പാടുമുള്ള ഒമ്പത് യുദ്ധങ്ങൾ പരിഹരിക്കാൻ എനിക്ക് സാധിച്ചു, ഇത് പത്താമത്തേതാണ്. നമുക്കിത് പൂർത്തിയാക്കാം!” എന്നാണ് വെടിനിർത്തൽ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് കുറിച്ചത്.
34 വർഷത്തിന് ശേഷം ആദ്യമായി ഇസ്രായേൽ, ലെബനൻ പ്രതിനിധികൾ വാഷിംഗ്ടണിൽ വെച്ച് ചർച്ച നടത്തിയതായി ട്രംപ് വെളിപ്പെടുത്തി. വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണിനെയും വൈറ്റ് ഹൗസിലേക്ക് അദ്ദേഹം ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. 1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും അർത്ഥവത്തായ ചർച്ചയാണിതെന്ന് ട്രംപ് അവകാശപ്പെട്ടു.

+ There are no comments
Add yours