ഇറാൻ-ഇസ്രയേൽ വ്യോമാക്രമണം അഞ്ചാം ദിവസത്തിലേക്ക്; ഇറാന്റെ ഉന്നത സൈനിക കമാൻഡർ അലി ഷദ്മാനി കൊല്ലപ്പെട്ടു

1 min read
Spread the love

ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്നതായി റിപ്പോർട്ട്. ടെഹ്റാനിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ 45 പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇറാന്റെ മിസൈൽ ശേഖരത്തിന്റെ മൂന്നിലൊന്നും തകർത്തെന്ന് സൈന്യം അവകാശപ്പെടുന്നു. അതേസമയം, ഇസ്രയേലി നഗരങ്ങളിലേക്കും ഇറാൻ ആക്രമണം നടത്തുകയാണ്. ഹൈഫയും ടെൽ അവീവും അടക്കം നഗരങ്ങളെ ഉന്നമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇതുവരെ മരണം 21പേർ മരിച്ചതായും 631 പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ പറയുന്നു.

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത സൈനിക കമാൻഡറായ അലി ഷദ്മാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ‘പെട്ടെന്ന് ഒരു അവസരം ലഭിച്ചതിനെ തുടർന്ന്, ടെഹ്‌റാന്റെ ഹൃദയഭാഗത്തുള്ള ഒരു സ്റ്റാഫ് കമാൻഡ് സെന്റർ ആക്രമിച്ച് യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും, ഏറ്റവും മുതിർന്ന സൈനിക കമാൻഡറും, ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുടെ ഏറ്റവും അടുത്ത വ്യക്തിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തി” എന്ന് ഇസ്രയേൽ സൈന്യം ഒരു പ്രസ്താവനയിൽ പറഞ്ഞു. ഷദ്മാനിയുടെ മരണം ഇറാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ആരാണ് അലി ഷദ്മാനി?

ഐഡിഎഫിന്റെ അഭിപ്രായത്തിൽ, അലി ഷദ്മാനി ഇറാനിയൻ ഭരണകൂടത്തിലെ ഉന്നത സൈനിക കമാൻഡറായിരുന്നു. അദ്ദേഹത്തെ ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫ് എന്നാണ് വിളിച്ചിരുന്നത്. ഇറാനിയൻ പരമോന്നത നേതാവ് അലി ഖമേനിയുമായി ഏറ്റവും അടുത്ത വ്യക്തിയായിരുന്നു ഷദ്മാനി എന്ന് ഐഡിഎഫ് കൂട്ടിച്ചേർത്തു.

ഇറാനിയൻ സായുധ സേനയുടെ അടിയന്തര കമാൻഡിന്റെ കമാൻഡറായും ഷദ്മാനി സേവനമനുഷ്ഠിച്ചു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സും (IRGC) ഇറാനിയൻ സൈന്യവും അദ്ദേഹത്തിന്റെ കീഴിലാണെന്ന് ഐഡിഎഫ് പറയുന്നു.

അതിനിടെ, ഇറാന്റെ ദേശീയ മാധ്യമം ആക്രമിച്ചതിന് പിന്നാലെ ഇസ്രായേലിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗാൻ രം​ഗത്തെത്തി. ഇപ്പോൾ ചെയ്യുന്നതിൽ ഇസ്രയേൽ ഖേദിക്കുമെന്ന് തുർക്കി പ്രസഡിന്റ് പറഞ്ഞു. ദേശീയ മാധ്യമം ആക്രമിച്ചതിന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ട്. ജനങ്ങൾ ടെൽഅവീവ് ഒഴിയണമെന്നാണ് ഇറാന്റെ നിർദേശം.

അതേസമയം, ഖമേനിക്കെതിരെ നെതന്യാഹു വിമർശനം കടുപ്പിച്ചു. ഇറാൻറെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇറാനെതിരായ ഇസ്രായേലിൻറെ നിലവിലുള്ള സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. അവ സംഘർഷം വർദ്ധിപ്പിക്കാതെ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് നെതന്യാഹു പറയുന്നത്. ഇറാൻറെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയെ വധിക്കാൻ ഇസ്രയേൽ തീരുമാനിച്ചെങ്കിലും അമേരിക്ക തടയുക ആയിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ ഇന്നലെ വന്നിരുന്നു. ‘ഇറാൻകാർ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യും വരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’എന്നു ട്രംപ് നിലപാടെടുത്തെന്നാണ് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്.

You May Also Like

More From Author

+ There are no comments

Add yours