സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും നേതൃത്വത്തിൽ പ്രതിഷേധം കടുത്തതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനമുണ്ടായത്.
മന്ത്രി രാജി വെക്കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാടെങ്കിലും, ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാൻ സമരക്കാർ തീരുമാനിച്ചതോടെ സർക്കാർ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു. ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രാജ്യവ്യാപകമായി കടുത്ത സമരപരിപാടികൾ പ്രഖ്യാപിച്ചിരുന്നു.
പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി പ്രക്ഷോഭഭൂമിയാകുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. നാളെ വൈകീട്ട് 6 മണിക്ക് രാജ്യവ്യാപകമായി മെഴുകുതിരി മാർച്ച് നടത്തുമെന്നും,
24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും സിജെപി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധത്തിലായ സർക്കാർ രാജി തീരുമാനം പുറത്തുവിട്ടത്. മന്ത്രിയെ മാറ്റുന്നത് സർക്കാരിന് തിരിച്ചടിയാകുമെന്നായിരുന്നു ആദ്യഘട്ട വിലയിരുത്തലെങ്കിലും, സമരക്കാരുടെ കടുത്ത നിലപാടിന് മുന്നിൽ കേന്ദ്രം ഒടുവിൽ കീഴടങ്ങുകയായിരുന്നു.
യുവ സുഹൃത്തുക്കളെ, എന്ന് അഭിസംബോധന ചെയ്താണ് ധർമേന്ദ്ര പ്രധാന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ് ആരംഭിക്കുന്നത്.
പോസ്റ്റിലെ പ്രധാനഭാഗങ്ങൾ: ‘‘കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വിദ്യാർഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമായി പ്രവർത്തിക്കുകയാണ്. ദീർഘവീക്ഷണമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് രാഷ്ട്രത്തിന്റെ അടിത്തറ. രാജ്യത്തെ യുവാക്കളുടെ അഭിലാഷങ്ങളെയും വികാരങ്ങളെയും പ്രതീക്ഷകളെയും ഞാൻ മാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക എന്നതു നമ്മടെ പ്രതിബദ്ധതയാണ്.
2026 മേയ് 3 ന് നടന്ന നീറ്റ്-യുജി പരീക്ഷയിൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. സർക്കാർ അന്വേഷണം സിബിഐക്ക് കൈമാറി. പരീക്ഷ റദ്ദാക്കി പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഇതോടൊപ്പം, അടുത്ത വർഷം മുതൽ ഈ പരീക്ഷ പുതിയ രീതിയിൽ നടത്താനും തീരുമാനിച്ചു. 20 ലക്ഷത്തിലധികം വിദ്യാർഥികൾക്കായുള്ള പരീക്ഷ സുഗമമായി നടത്തുക എന്നതായിരുന്നു പ്രധാന മുൻഗണന. 2026 ജൂൺ 21 ന് പരീക്ഷ വിജയകരമായി പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചു.

+ There are no comments
Add yours