എമിറേറ്റ്സ് റോഡിൽ ഞായറാഴ്ച മിനിബസ് ട്രക്കിലിടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഏഴ് തൊഴിലാളികളുടെയും മൃതദേഹങ്ങൾ ഔദ്യോഗികമായി തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറ് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്.
മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്തവിധം തകർന്നതിനാൽ ഏറെ സങ്കീർണവും വേദനാജനകവുമായ നടപടിക്രമങ്ങൾക്കൊടുവിലാണ് തിരിച്ചറിയൽ പൂർത്തിയായതെന്ന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന കമ്പനി വ്യക്തമാക്കി.
ഉത്തർപ്രദേശ് സ്വദേശികളായ മർക്കണ്ഡേയ ചൗഹാൻ (39), അബ്ദുൽ റഷീദ് (38), മുഹമ്മദ് സാഖിബ് (31), തെലങ്കാന സ്വദേശികളായ സലിം സയ്യിദ് (51), അബ്ദുൽ റഫീഖ് (37), തിരുപ്പതി ഗൊല്ലപ്പള്ളി (23) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. ശ്രീലങ്കയിലെ നോർത്തേൺ പ്രവിശ്യയിൽ നിന്നുള്ള സാമുവൽ രംഗസാമി (34)യാണ് മരിച്ച മറ്റൊരാൾ.
അപകടത്തിൽപ്പെട്ട തൊഴിലാളികൾ അന്നേ ദിവസം നിർബന്ധിത ഡ്യൂട്ടിയിലായിരുന്നില്ല. കമ്പനി വാരാന്ത്യങ്ങളിൽ നൽകുന്ന അധികവേതനത്തോടുകൂടിയുള്ള ഓവർടൈം ജോലി സ്വമേധയാ തിരഞ്ഞെടുത്തവരായിരുന്നു ഇവർ. നാട്ടിലെ കുടുംബങ്ങളെ സഹായിക്കാനായി കഠിനാധ്വാനം ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം പ്രവാസജീവിതം തുടങ്ങിയവരാണ്. എന്നാൽ മർക്കണ്ഡേയ ചൗഹാൻ 10 വർഷത്തിലേറെയായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു.

+ There are no comments
Add yours