ഷാർജ: ഷാർജയിലെ താമസ കെട്ടിടത്തിൻ്റെ 20-ാം നിലയിൽ നിന്ന് അഞ്ച് വയസ്സുള്ള നേപ്പാൾ ബാലൻ വീണു മരിച്ച സംഭവത്തിൽ ഷാർജ പോലീസ് അന്വേഷണം ആരംഭിച്ചു. എമിറേറ്റിലെ ബു ഡാനിഗ് ഏരിയയിൽ സ്ഥിതിചെയ്യുന്ന ഒരു ടവറിൽ അപ്പാർട്ട്മെൻ്റിൻ്റെ ജനാലയിൽ നിന്നാണ് കുട്ടി വീണത്. ജനലിനോട് ചേർന്ന് വച്ചിരുന്ന കസേരയിലാണ് കുട്ടി കയറിയതെന്ന് കരുതുന്നു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം ഷാർജ പോലീസ് ജനറൽ കമാൻഡിനെ അറിയിച്ചത്. അൽ ഗർബ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘവും ഫോറൻസിക് വിദഗ്ധരും പാരാമെഡിക്കൽ സംഘവും സംഭവസ്ഥലത്തേക്ക് എത്തി.
സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചു. മുതിർന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
മൃതദേഹം അൽ ഖാസിമി ആശുപത്രിയിലേക്കും തുടർന്ന് ഫോറൻസിക് ലബോറട്ടറിയിലേക്കും അയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി രക്ഷിതാക്കൾക്ക് കൈമാറും. മാതാപിതാക്കളെ പിന്നീട് ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
തങ്ങളുടെ കുട്ടികൾ എപ്പോഴും മേൽനോട്ടത്തിലാണെന്ന് ഉറപ്പാക്കാൻ പോലീസ് രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. ചലിക്കുന്ന വസ്തുക്കൾ ഒരിക്കലും ജനലുകൾക്കടിയിലോ ബാൽക്കണിയിലോ വയ്ക്കരുതെന്ന് അഭ്യർത്ഥിച്ചു. കുട്ടികളുടെ ബാൽക്കണികളിലേക്കുള്ള പ്രവേശനവും സൂക്ഷ്മമായി നിരീക്ഷിക്കാനും നിർദ്ദേശിച്ചു.

+ There are no comments
Add yours