റിയാദ്: ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളിലായി 890 ടൺ വസ്തുക്കളാണുള്ളത്.
ഇതിൽ 21 കണ്ടെയ്നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്.
ഗാസയിലെ ദുരിതബാധിതരായ പലസ്തീൻ ജനതക്ക് ഇവ എത്രയും വേഗം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പലസ്തീൻ ജനത കടന്നുപോകുന്ന പ്രതിസന്ധികളിലും ദുരിതങ്ങളിലും അവർക്കൊപ്പം നിൽക്കുന്നതിൽ സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിന്റെ തുടർച്ചയെന്നോണമാണ് ഈ സഹായം.
”ഗാസയിലേക്ക് സൗദി ദുരിതാശ്വാസ കപ്പൽ ഉടനെ എത്തും. മെഡിക്കൽ സപ്ലൈസ്, ലായനികൾ, ഭക്ഷണം, കുട്ടികൾക്കുള്ള പാൽ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയുമുണ്ട്. 350 ട്രക്കുകളിലായി സഹായ വസ്തുക്കളുണ്ട്. ഈ ട്രക്കുകൾ കടത്തിവിടാൻ അതിർത്തി തുറക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഗാസയിലേക്കുള്ള സഹായ പ്രവാഹത്തിന് നിയന്ത്രണമില്ലാതെ അതിർത്തി കവാടം തുറക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നു”വെന്നും കിങ് സൽമാൻ കേന്ദ്രം വക്താവ് പറഞ്ഞു.
+ There are no comments
Add yours