ഗാസയിൽ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികൾ ഉൾപ്പെടെയുളളവരുടെ ഒമ്പതാമത്തെ സംഘം ചികിത്സക്കായി യുഎഇയിൽ എത്തി. പരിക്കേറ്റ 49 കുട്ടികളും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള ക്യാൻസർ രോഗികളും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘമാണ് ബുധനാഴ്ച യുഎഇയിലെത്തിയത്.
ഗാസയിൽ നിന്നും പരിക്കേറ്റ 1,000 കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും ചികിത്സ ലഭ്യമാക്കണമെന്ന യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ പ്രഖ്യാപനത്തിൻറെ ഭാഗമായി ഗാസയിൽ നിന്നും യു.എ.ഇയിൽ എത്തിയവർക്ക് ചികിത്സ ഉറപ്പാക്കി. വിദഗ്ധ മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് ചികിത്സ നൽകുന്നത്. യുഎഇയിലെ വിവിധ ആശുപത്രികളിലായി 426 രോഗികൾക്ക് ചികിത്സ ലഭിച്ചിരുന്നു.
പുതുതായി ഗാസയിൽ നിന്നെത്തിയ സംഘത്തെ യുഎഇയിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈജിപ്തിലെ അൽ അരിഷ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം അബുദാബി ഇന്റർനാഷണൽ എയർപോർട്ടിലാണെത്തിയത്.
ഗാസയിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന രോഗബാധിതരുടെ എണ്ണം 2,644 ആയി. ‘ഗാലന്റ് നൈറ്റ് 3’ ഓപ്പറേഷന്റെ ഭാഗമായാണ് യുഎഇയുടെ നേതൃത്വത്തിൽ ഗാസയിൽ ഫീൽഡ് ആശുപത്രി സ്ഥാപിച്ചത്.
ആശുപത്രി സ്ഥാപിച്ചതിന് ശേഷം യുഎഇ 15,000 ടൺ ഭക്ഷ്യസഹായം അയച്ചിട്ടുണ്ട്. ഗാസയിലെ 600,000ലധികം ആളുകൾക്ക് പ്രയോജനം ലഭിക്കുന്ന പ്രതിദിനം 1.2 ദശലക്ഷം ഗാലൻ ശേഷിയുള്ള ജലശുദ്ധീകരണ സ്റ്റേഷനുകളും രാജ്യം സ്ഥാപിച്ചു.
+ There are no comments
Add yours