റിയാദ്: റിയാദ് സീസൺ കപ്പിൽ ഇന്റർമയാമിക്കെതിരെ അൽ നസ്ർ എഫ്.സിക്ക് തകർപ്പൻ ജയം. എതിരില്ലാത്ത 6 ഗോളുകൾക്കാണ് അൽ നസ്ർ വിജയക്കൊടി പാറിച്ചത്.
ഫുട്ബോൾ ലോകത്തെ രണ്ട് വമ്പൻമാരുടെ ഒത്തുചേരലിനാണ് കഴിഞ്ഞദിവസം റിയാദ് സീസൺ കപ്പ് സാക്ഷ്യം വഹിച്ചത്. ഇന്റർ മയാമിക്ക് വേണ്ടി മെസ്സിയും അൽ നസ്ർനു വേണ്ടി റൊണാൾഡോയും നേർക്ക് നേർ ഏറ്റുമുട്ടുമെന്നാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ പരിക്ക് പൂർണ്ണമായും ഭേദമാകാത്തതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങിയില്ല. പകരം കാഴ്ചക്കാരനായി ഗ്യാലറിയിൽ പ്രത്യക്ഷപ്പെട്ടു.
മെസിയെ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് കളത്തിലിറക്കിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ അൽ നസ്ർ ഇന്റർ മയാമിക്കെതിരെ ആദ്യ ഗോൾ നേടി. ഒറ്റാവിയോയിലൂടെയായിരുന്നു ആദ്യ ഗോൾ. ആൻഡേഴ്സൺ ടലിസ്കയുടെ ഹാട്രിക് ഗോൾ മയാമിയെ വമ്പൻ തോൽവിയിലേക്ക് തള്ളിവിട്ടു. ലപോർട്ടെ, മുഹമ്മദ് മരാൻ എന്നിവരും സൗദി ക്ലബിന് വേണ്ടി സ്കോർ ചെയ്തു.
മെസ്സിയും റൊണാൾഡോയും അവസാനമായി ഏറ്റുമുട്ടുന്ന മത്സരം എന്ന തരത്തിൽ വലിയ പ്രചാരണം ലഭിച്ചിരുന്നുവെങ്കിലും റൊണാൾഡോ ഗ്രൗണ്ടിൽ ഇറങ്ങാത്തത് ആരാധകരെ നിരാശരാക്കി. സൗദി അറേബ്യയിൽ നടന്ന ആവേശകരമായ എക്സിബിഷൻ മത്സരത്തിലാണ് ഇരുവരും അവസാനമായി കണ്ടുമുട്ടിയത്. ഖത്തർ ലോകകപ്പിൽ ഇരുവരും ഉണ്ടായിരുന്നെങ്കിലും, ആരാധകരെ സംബന്ധിച്ചിടത്തോളം സങ്കടകരമെന്നു പറയട്ടെ, അവർ പരസ്പരം ഏറ്റുമുട്ടിയില്ല.
+ There are no comments
Add yours