റിയാദ്: സ്പെയിനിലെ സൗദി സ്ഥാനപതിയായി രാജകുമാരി ഹൈഫ ബിൻത് അബ്ദുൽ അസീസ് അൽ മുഖ്രിൻ(Haifa Bint Abdul Aziz Al Mukhrin). ഹൈഫ ഉൾപ്പെടെ പുതുതായി നിയമിക്കപ്പെട്ട സൗദി സ്ഥാനപതിമാർ സൽമാൻ രാജാവിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഹൈഫ രാജകുമാരിയും വിവിധ രാജ്യങ്ങളിലേക്ക് നിയമിക്കപ്പെട്ട മറ്റുള്ളവരും തങ്ങളുടെ മതത്തോടും രാജാവിനോടും രാജ്യത്തോടും വിശ്വസ്തരായിരിക്കാനും രാജ്യത്തിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാനും ആഭ്യന്തരമായും അന്തർദേശീയമായും അതിന്റെ താൽപ്പര്യങ്ങളും സംവിധാനങ്ങളും ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞയെടുത്തു.
ജപ്പാനിലേക്ക് ഗാസി ബിൻസാഗർ(Ghazi Binzagar), ഹംഗറിയിലേക്ക് മാജിദ് അൽ അബ്ദാൻ(Majid Al Abdan), മൗറീഷ്യസിലേക്ക് ഫയസ് അൽ തിംയാത്(Fayez Al Timyat), ഉഗാണ്ടയിലേക്ക് മുഹമ്മദ് ബിൻ ഖലീൽ(Muhammad bin Khalil), ബൾഗേറിയയിലേക്ക് റാമി അൽ ഒതൈബി(Rami Al Otaibi) എന്നിവരായിരുന്നു നിയമിതരായ മറ്റ് പ്രതിനിധികൾ.
സാമ്പത്തിക ശാസ്ത്രത്തിൽ വിദ്യാഭ്യാസവും കിങ് സൗദ് യൂണിവേഴ്സിറ്റി(King Saud University)യിൽ നിന്ന് ബിരുദവും യുകെയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ (SOAS) ബിരുദാനന്തര ബിരുദവും നേടിയ ഹൈഫ രാജകുമാരിയുടെ കരിയർ അക്കാദമിക മേഖലയിലും വ്യാപിച്ചുകിടക്കുന്നതാണ്.
കിങ് സൗദ് യൂണിവേഴ്സിറ്റിയിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിൽ ലക്ചററായി തുടങ്ങിയ അവർ പിന്നീട് സാമൂഹിക വികസനത്തിലും മനുഷ്യാവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാമിൽ (UNDP) ചേർന്നു. സാമ്പത്തിക ആസൂത്രണ മന്ത്രാലയത്തിൽ സുസ്ഥിര വികസനത്തിനും ജി 20 അഫയേഴ്സിനുമുള്ള അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
+ There are no comments
Add yours