ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള പലസ്തീൻ ടീം ഖത്തറിലെത്തി. സൗദിയിലെ പരിശീലനത്തിന് ശേഷമാണ് ദോഹയിൽ ടീം എത്തിയത്. പോരാട്ട വീര്യത്തിന്റെ പ്രതീകമായാണ് അവരെത്തുന്നത്. ദിവസങ്ങൾക്ക് മുമ്പ് ഉറ്റവരെ നഷ്ടമായവർ, ഓരോ നിമിഷവും പ്രിയപ്പെട്ടവർ ജീവനോടെയുണ്ടോയെന്ന് ഉറപ്പുവരുത്താൻ വാർത്തകളിൽ പരതുന്നവർ. പലസ്തീനികൾ വൻ കരയുടെ പോരാട്ട വേദിയിലെത്തിയത് അതിജീവനത്തിന്റെ സന്ദേശവുമായാണ്.
ആയിരത്തിലേറെ കായിക താരങ്ങളെയാണ് ഇസ്രായേൽ ബോംബിട്ട് കൊന്നത്. പന്തുതട്ടി പഠിച്ച യർമൂഖ് സ്റ്റേഡിയം ഇന്ന് ഇസ്രായേലിന്റെ തടവറയാണ്. മുന്നേറ്റ നിരയിലെ താരമായ മഹ്മൂദ് വാദിയുടെയും പ്രതിരോധ നിരക്കാരൻ മുഹമ്മദ് സാലിഹിന്റെയുമെല്ലാം ബന്ധുക്കൾ കൊല്ലപ്പെട്ടവരിൽ പെടും. ഈ വേദനകൾക്കിടയിലാണ് അവർ പന്തുതട്ടുന്നത്.
ഇറാനും യുഎഇയും ഹോങ്കോങ്ങും അടങ്ങുന്ന ഗ്രൂപ്പിൽ വലിയ സ്വപ്നങ്ങളൊന്നുമില്ല, പക്ഷെ എതിരാളികൾ പോലും തങ്ങൾക്കായി കയ്യടിക്കുമെന്ന് അവർക്ക് ഉറപ്പാണ്. ജയപരാജയങ്ങൾക്കപ്പുറമാണ് പലസ്തീൻ താരങ്ങളുടെ കരളുറപ്പും സ്പോർട്സ്മാൻ സ്പിരിറ്റും. ജനുവരി ഏഴിന് ഉസ്ബെകിസ്താനെതിരെയും 9ന് സൗദിക്കെതിരെയും പരിശീലന മത്സരമുണ്ട് ടീമിന്. ജനുവരി 14ന് ഇറാനുമായാണ് ഉദ്ഘാടന മത്സരം.
+ There are no comments
Add yours