കാനഡയിലെ ടൊറാന്റോയിൽ വിമാനാപകടം. ലാൻഡിങ്ങിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 18 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
അമേരിക്കയിലെ മിനസോട്ടയിൽ നിന്ന് പറന്നുയർന്ന വിമാനമാണ് ഉച്ചയ്ക്ക് ശേഷം കാനഡയിൽ ലാൻഡ് ചെയ്തത്. മഞ്ഞുമൂടിയ റൺവേയിൽ ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തലകീഴായി മറിയുകയായിരുന്നു. യാത്രക്കാർ എല്ലാവരും സീറ്റ് ബെൽറ്റ് ധരിച്ചതാണ് വലിയ അത്യാഹിതങ്ങൾ ഒഴിവാക്കിയത്. അപകടകാരണത്തെക്കുറിച്ച് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒരു കൊച്ചുകുട്ടിയ്ക്കും അറുപതിന് മുകളിൽ പ്രായമുള്ള ഒരാൾക്കും മധ്യവയസ്കയായ ഒരു സ്ത്രീയ്ക്കും ഗുരുതരമായി പരുക്കേറ്റെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റവരെ ആംബുലൻസുകളിലും ഹെലികോപ്റ്ററുകളിലുമായി ആശുപത്രികളിലേക്ക് മാറ്റി.
വിമാനത്തിന്റെ ഫ്യൂസ്ലേജിൽ നിന്ന് പുക ഉയർന്നതിനാൽ അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്നും പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മറ്റ് വിമാനങ്ങളൊന്നും അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും ടൊറന്റോ എയർപോർട്ട് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഡെബോറ ഫ്ലിന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചെന്നും വിമാനങ്ങൾ വഴിതിരിച്ച് വിട്ട് മറ്റിടങ്ങളിൽ ലാൻഡ് ചെയ്യാൻ സൗകര്യം ഏർപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
+ There are no comments
Add yours