റിയാദ്: സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്(Salman bin Sultan bin Abdulaziz) രാജകുമാരനെ മദീനയുടെ പുതിയ ഗവർണറായി മന്ത്രി പദവിയോടെ നിയമിച്ചതടക്കം സൗദിയിൽ ഉന്നത സ്ഥാനങ്ങളിൽ മാറ്റം വരുത്തി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു.
മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ മന്ത്രി പദവിയോടെ സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു. ഡോ. ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ(Dr. Hisham bin Abdul Rahman bin Falih al-Falih) ആഭ്യന്തര സഹമന്ത്രിയായും നിയമിച്ചു.
ഫൈസൽ ബിൻ സൽമാൻ രാജകുമാരനാണ് കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സ് (DARA) ഡയറക്ടർ ബോർഡ് ചെയർമാൻ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിയമനം. അതിനിടെ, കിങ് ഫഹദ് നാഷനൽ ലൈബ്രറിയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ഫൈസൽ ബിൻ സൽമാൻ രാജകുമാരനെ നിയമിച്ച് കിരീടാവകാശി ഉത്തരവിറക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറിയായി ഡോ. ഖാലിദ് ബിൻ ഫാരിദ് ബിൻ അബ്ദുൽ റഹ്മാൻ ഹദ്രാവി(Khalid bin Farid bin Abdul Rahman Hadrawi)യെ മികച്ച റാങ്കോടെ റോയൽ കോർട്ടിന്റെ ഉപദേശകനായി നിയമിച്ചു.മക്കയുടെ ഡപ്യൂട്ടി അമീറായിരുന്ന ബന്ദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ്(Bandar bin Sultan bin Abdul Aziz) രാജകുമാരനെ തൽസ്ഥാനത്തു നിന്ന് നീക്കി.
സൗദ് ബിൻ മിഷ്അൽ ബിൻ അബ്ദുൽ അസീസ്(Saud bin Mishaal bin Abdul Aziz) രാജകുമാരനാണ് മക്കയുടെ ഡപ്യൂട്ടി അമീർ. കിഴക്കൻ പ്രവിശ്യയുടെ ഡപ്യൂട്ടി അമീർ അഹമ്മദ് ബിൻ ഫഹദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ്(Amir Ahmed bin Fahd bin Salman bin Abdulaziz) രാജകുമാരനെ മാറ്റി. സൗദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് രാജകുമാരനെ കിഴക്കൻ പ്രവിശ്യയുടെ ഡപ്യൂട്ടി അമീറായി നിയമിച്ചു.
+ There are no comments
Add yours