ഹമാസിൻറെ പുതിയ തലവൻ യഹ്യ സിൻവാറിനെ ഇസ്രയേൽ വധിച്ചു. തെക്കൻ ഗാസയിലെ റാഫയിൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ യഹ്യ സിൻവാറാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയായിരുന്നു സ്ഥിരീകരണം. യഹ്യ സിൻവറിന്റേതെന്ന പേരിൽ മുറിവേറ്റ് മരിച്ചുകിടക്കുന്ന ചിത്രങ്ങൾ ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റിൽ ഇറാനിൽവെച്ച് ഇസ്മയേൽ ഹനിയയെ കൊലപ്പെടുത്തിയതോടെയാണ് യഹ്യ സിൻവാർ ഹമാസിൻറെ അധ്യക്ഷസ്ഥാനമേറ്റെടുത്തത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിൻറെ മുഖ്യ സൂത്രധാരിൽ ഒരാളാണ് യഹ്യ സിൻവാറെന്നാണ് ഇസ്രയേൽ വാദം.
യഹ്യ സിൻവാറെ ഇസ്രയേൽ വധിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിരുന്നു. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന്ന യുവാക്കൾക്കും കുട്ടികൾക്കും യഹ്യ മാതൃകയാകും. അധിനിവേശവും ആക്രമണവുമുള്ളിടത്തോളം പ്രതിരോധം നിലനിൽക്കും. രക്തസാക്ഷികൾ മരിക്കുന്നില്ല, അവർ പോരാട്ടത്തിനുള്ള പ്രചോദനമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ജൂലായിൽ ഇറാനിൽ ആക്രമണം നടത്തി ഹനിയെയെ ഇസ്രയേൽ വധിച്ചതോടെയാണ് ഗാസയിൽ ഒളിച്ചുകഴിഞ്ഞിരുന്ന സിൻവാർ ഹമാസിന്റെ രാഷ്ട്രീയകാര്യനേതാവാകുന്നത്. ഓഗസ്റ്റിൽ ചുമതലയേറ്റെടുത്തു. 2017 മുതൽ ഹമാസിന്റെ ഗാസയിലെ നേതാവും ഹമാസിന്റെ സുരക്ഷാകാര്യവിഭാഗം സഹസ്ഥാപകനുമായിരുന്നു. ഇറാനുമായി അടുത്തബന്ധം പുലർത്തിയിരുന്നു.
1962-ൽ ഖാൻ യൂനിസിലെ പലസ്തീൻ അഭയാർഥിക്യാമ്പിലാണ് സിൻവാറിന്റെ ജനനം. രണ്ട് ഇസ്രയേലി സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതുൾപ്പെടെ വിവിധകേസുകളിലായി നാലുജീവപര്യന്തം സിൻവാറിന് ഇസ്രയേൽ വിധിച്ചിരുന്നു. പിന്നീട് 22 വർഷത്തെ ജയിൽവാസത്തിനുശേഷം 2016-ൽ നടന്ന തടവുകാരുടെ കൈമാറ്റത്തിനിടെ ഇസ്രയേൽ സിൻവാറിനെ മോചിപ്പിച്ചു. 2021-ലുണ്ടായ വധശ്രമം സിൻവാർ അതിജീവിച്ചു. 2015-ലാണ് സിൻവാറിനെ യു.എസ്. ഭീകരനായി പ്രഖ്യാപിച്ചത്.
+ There are no comments
Add yours