ഇന്ത്യയിൽ ആർക്കും എംപോക്സ് രോഗബാധയില്ലെന്ന് ആരോഗ്യമന്ത്രാലയം. പരിശോധിച്ച സാമ്പിളുകളുടെ ഫലം നെഗറ്റീവായി. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത കൈവിടരുതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞദിവസം എംപോക്സ് ലക്ഷണങ്ങളോടെ ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്തുവന്നിരുന്നു. അതുൾപ്പെടെയുള്ള ടെസ്റ്റുകളുടെ റിസൽട്ടാണ് ഇന്ന് നെഗറ്റീവായി പുറത്തുവന്നത്.
എംപോക്സ് ലക്ഷണങ്ങളുമായി സംശയിക്കുന്നവരെ സ്ക്രീനിങ് ചെയ്യുകയും ടെസ്റ്റിങ് നടത്തുകയും ചെയ്യണമെന്നും കേന്ദ്രം നിർദേശിച്ചു. രോഗബാധയുള്ളവരെ ഐസൊലേഷന് വിധേയമാക്കണം. രോഗവ്യാപനം തടയാൻ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും നിർദേശമുണ്ട്.
കോംഗോയിൽ ആരംഭിച്ച എംപോക്സ് ബാധ ബുറുണ്ടി, കെനിയ, റുവാണ്ട, യുഗാണ്ട രാജ്യങ്ങളിലും പടരുകയാണ്. പുതിയയിനം വൈറസ് മൂലമുള്ള രോഗത്തിനു മരണസാധ്യത കൂടുതലായതിനാൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയാണു രോഗം പിടിപെടുന്നത്. എന്നാൽ കോവിഡ് പോലെ അതിവേഗം പടരുന്ന രോഗമല്ല. പനിയുടേതുപോലുള്ള ലക്ഷണങ്ങളും ചർമത്തിൽ വസൂരിയുടേതുപോലുള്ള കലകളും രോഗിക്കുണ്ടാകും. ബോധവത്കരണം, രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി നിരീക്ഷിക്കൽ, വാക്സിനേഷൻ തുടങ്ങിയ മാർഗങ്ങളിലൂടെ രോഗം നിയന്ത്രിക്കാൻ കഴിയും. എംപോക്സ് ബാധിച്ച ഭൂരിഭാഗം പേരിലും ലഘുവായ ആരോഗ്യ പ്രശ്നങ്ങളാണുണ്ടാവുക. എന്നാൽ, ചിലർക്കു മരണകാരണമാകാം.
+ There are no comments
Add yours