ചരക്ക് സേവന നികുതി നിരക്ക് പരിഷ്‌കരണം പ്രാബല്യത്തിൽ. ഇന്നു മുതൽ ജിഎസ്ടിയിൽ അഞ്ച്, 18 ശതമാനം നിരക്കുകൾ മാത്രമാണ് നിലവിൽ ഉണ്ടാവുക. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളർച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം
പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതോടെ ബിസ്‌കറ്റിനും സോപ്പിനും നെയ്യിനും വെണ്ണയ്ക്കും മുതൽ കാറുകൾക്ക് വരെ ‘ബംപർ’ വിലക്കുറവാണ് ഉണ്ടാകുക. ഒട്ടുമിക്ക കമ്പനികളും ജിഎസ്ടി ഇളവിനു പുറമേ, ഉത്സവകാലം പ്രമാണിച്ച് വൻ ഡിസ്‌കൗണ്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 700ഓളം ഉൽപന്ന പാക്കുകളുടെ വിലയാണ് അമുൽ കുറച്ചത്. വാഹനരംഗത്ത് മാരുതി, ടാറ്റ, ഹ്യുണ്ടായ്, കിയ, സ്‌കോഡ തുടങ്ങിയ കമ്പനികളും വൻവിലക്കുറവ് പ്രഖ്യാപിച്ചു.
5%, 12%, 18%, 28% എന്നീ സ്ലാബുകളാണ് ജിഎസ്ടിയിൽ ഉണ്ടായിരുന്നത്. ഇന്നുമുതൽ മുതൽ 5% (മെറിറ്റ്), 18% (സ്റ്റാൻഡേർഡ്) സ്ലാബുകൾ മാത്രം. ആഡംബര ഉൽപന്ന/സേവനങ്ങൾക്കും ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട സിഗരറ്റ് പോലുള്ള ഉൽപന്നങ്ങൾക്കുമായി (സിൻ) 40% എന്ന പ്രത്യേക സ്ലാബുമുണ്ട്. ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനൊപ്പം നികുതിഘടന ലളിതമാക്കുക, തർക്കങ്ങൾ ഒഴിവാക്കുക, ജനങ്ങളുടെ പർച്ചേസിങ് പവർ കൂട്ടുക, അതുവഴി ആഭ്യന്തര സമ്പദ്‌വളർച്ച ശക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ജിഎസ്ടി 2.0 പരിഷ്‌കാരം.

+ There are no comments
Add yours