അബുദാബി: 42 രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും നയതന്ത്രജ്ഞരും മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിൻ്റെ പുരോഗതി കാണുന്നതിനായി BAPS ഹിന്ദു മന്ദിർ സന്ദർശിച്ചു.
യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറിൻ്റെ ക്ഷണപ്രകാരമാണ് ഇവർ ക്ഷേത്രത്തിൽ എത്തിയത്. അസാധ്യമായ ഒരു സ്വപ്നം യാഥാർത്ഥ്യമായിരിക്കുന്നുവെന്നും, ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതിനാൽ ഫെബ്രുവരി 14 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുമെന്നും അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
അംബാസഡർമാരും നയതന്ത്രജ്ഞരുമുൾപ്പെടെ 60-ലധികം വിശിഷ്ടാതിഥികളെ മാലയിട്ടും പരമ്പരാഗതമായ വിശുദ്ധ നൂൽ കെട്ടിയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
BAPS ഹിന്ദു മന്ദിർ ക്ഷേത്രത്തിലെ പൂജാരി സ്വാമി ബ്രഹ്മവിഹാരിദാസ് തൻ്റെ മുഖ്യ പ്രഭാഷണത്തിൽ ക്ഷേത്രത്തിൻ്റെ ചരിത്രപരമായ പ്രാധാന്യവും നിർമ്മാണ പ്രക്രിയയും ആഗോള സ്വാധീനവും വിവരിച്ചു. പരസ്പര വിശ്വാസത്തിൻ്റെയും സാംസ്കാരിക ഐക്യത്തിൻ്റെയും ശക്തമായ ഇടനിലക്കാരൻ എന്ന നിലയിൽ ക്ഷേത്രത്തിൻ്റെ പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം യുഎഇയ്ക്കും ഇന്ത്യൻ നേതൃത്വത്തിനും നന്ദി അറിയിച്ചു.
കൈകൊണ്ട് കൊത്തിയ ക്ഷേത്രത്തിലെ ശിലകളെ കുറിച്ചും വാസ്തുവിദ്യകളെ കുറിച്ചും നയതന്ത്രജ്ഞർക്ക് BAPS വോളൻ്റിയർമാർ വിശദീകരിച്ചു നൽകി.
ക്ഷേത്ര സന്ദർശനത്തിന് ശേഷം സ്നേഹം, ഐക്യം, സഹിഷ്ണുത എന്നിവയെക്കുറിച്ച് വ്യക്തികളെ പഠിപ്പിക്കുന്ന പ്രചോദനാത്മകമായ ഒരു കെട്ടിടമാണ് ക്ഷേത്രമെന്ന് നേപ്പാൾ അംബാസഡർ തേജ് ബഹാദൂർ ഛേത്രി പറയുകയുണ്ടായി. അംബാസിഡർമാരുടെയും നയതന്ത്രജ്ഞരുടെയും സന്ദർശനത്തിൻ്റെ സ്മരണയ്ക്കായി, കുട്ടികൾ കൈകൊണ്ട് വരച്ച ക്ഷേത്രത്തിൻ്റെ ചിത്രം ഉൾക്കൊള്ളുന്ന മനോഹരമായ കല്ല് അതിഥികൾക്ക് സമ്മാനിച്ചു.
+ There are no comments
Add yours