യു.എ.ഇ: യു.എ.ഇയിലെ തൊഴിൽ വിസയിലുണ്ടായ പുതിയ ഭേദഗതി പ്രകാരം കമ്പനികളിൽ ജനസംഖ്യാ വൈവിധ്യം നടപ്പിലാക്കുകയാണ് രാജ്യം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യു.എ.ഇ വിസ നൽകുന്നത് നിർത്തലാക്കി എന്ന് ഉൾപ്പെടെ ജനസംഖ്യ വൈവിധ്യം സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ മിക്ക കമ്പനികളിലും ജനസംഖ്യ വൈവിധ്യം നടപ്പിലാക്കുകയാണ് ഒരു രാജ്യത്തിനും നൽകുന്ന വിസ നടപടികളിൽ യാതൊരു മാറ്റവും വരുത്തില്ല എന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജനസംഖ്യ വൈവിധ്യ ആവശ്യകതയുടെ പേരിൽ യു.എ.ഇയിലേക്കുള്ള ചില ജീവനക്കാർക്ക് തൊഴിൽ വിസ വാങ്ങുന്നതിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ ആ തടസ്സങ്ങൾ മാറ്റുകയാണെന്നും ഇനി തൊഴിൽ വിസ വാങ്ങാൻ സാധിക്കുമെന്നും വിസ ഏജന്റ് മാരും ബിസിനസ് സെന്റർ എക്സിക്യൂട്ടീവുകളും അറിയിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ അപേക്ഷ നൽകിയ ചില ജീവനക്കാർ തടസ്സങ്ങളെല്ലാം ക്ലിയർ ചെയ്തതായി സ്ഥിരീകരിച്ചു. ആളുകളെ ജോലിക്ക് എടുക്കുമ്പോൾ ജനസംഖ്യാപരമായ വൈവിധ്യം കൈവരിക്കണമെന്ന് യു.എ.ഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ആവശ്യപ്പെട്ടത്. ഭൂരിഭാഗം ഇന്ത്യക്കാരും പാക്കിസ്ഥാനികളും മറ്റ് ദക്ഷിണേഷ്യൻ പൗരന്മാരും ജോലി ചെയ്യുന്ന കമ്പനികളെയാണ് ഈ ആവശ്യം പ്രധാനമായും ബാധിച്ചത്. വിസയിൽ ഏറിയ പങ്കും ഇന്ത്യൻ ജീവനക്കാർ ജോലി ചെയ്യുന്ന നിരവധി കമ്പനികൾ യു.എ.ഇയിൽ ഉണ്ട്.
നിയമത്തിലൂടെ ഒരു രാജ്യത്തിനും നിയന്ത്രണമേർപ്പെടുത്തുകയില്ലെന്ന് യു.എ.ഇ വ്യക്തമാക്കി. പകരം, വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി തൊഴിൽ സാധ്യതകൾ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും യു.എ.ഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
തങ്ങൾക്ക് താൽപ്പര്യമുള്ള ചില രാജ്യക്കാരെ മാത്രമായി ഇനി ഒരു കമ്പനിക്കും റിക്രൂട്ട് ചെയ്യാൻ പറ്റില്ല എന്നതാണ് ഈ നിയമം വഴിയുള്ള പ്രധാന മാറ്റങ്ങളിൽ ഒന്ന്. ഒരേ രാജ്യക്കാർക്ക് വേണ്ടിയുള്ള വിസ അപേക്ഷ വന്നാൽ നിരസിക്കപ്പെട്ടേക്കാം. തൊഴിലാളികളെ തിരഞ്ഞെടുക്കുമ്പോൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തണം എന്നാണ് നിർദ്ദേശം.
അതേസമയം, ഫ്രീസോണിലെ കമ്പനികൾക്ക് ഈ നിർദ്ദേശം ബാധകമല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
+ There are no comments
Add yours