ഖത്തർ: ഗാസയ്ക്കായുള്ള ഖത്തറിന്റെ മെഡിക്കൽ സഹായം ഇന്നലെ ഗാസ മുനമ്പിലെത്തി. ഖത്തറും പാരീസും ഇടനിലക്കാരായ ഇസ്രയേൽ-ഹമാസ് കരാറിന്റെ ഭാഗമായി ഗാസയിലെ പലസ്തീനികൾക്കും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലികൾക്കുമുള്ള വൈദ്യസഹായമാണ് ഖത്തർ ബുധനാഴ്ച രാത്രി ഗാസയിൽ എത്തിച്ചു നൽകിയത്.
ഖത്തർ നൽകിയ 61 ടൺ സഹായത്തിന്റെ ഭാഗമായ ചരക്ക് ഗാസയിലേക്ക് കടന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരിയാണ് അറിയിച്ചത്.
“കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, ബന്ദികൾ ഉൾപ്പെടെയുള്ള ഗാസയിലെ ജനങ്ങളുടെ ചികിത്സയ്ക്കാവശ്യമായ മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു,” അൽ അൻസാരി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു. ഇസ്രയേലി ബന്ദികൾക്കുള്ള മരുന്ന് എത്തിക്കുന്നത് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആർസി) മുഖേന ആയിരിക്കും.
ഗാസയിലെ പൗരന്മാർക്കും ഇസ്രായേലി ബന്ദികൾക്കും വിതരണം ചെയ്യുന്നതിനായി റെഡ് ക്രോസ് ഗാസയിലെ നാല് ആശുപത്രികളിലേക്ക് മരുന്നുകൾ എത്തിക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥർ എക്സിൽ അറിയിച്ചു. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയിലെ (ഐആർസി) ഒരു ഡോക്ടർ ഗാസയിലെ ആശുപത്രികളിലെ അവസ്ഥയെ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമാണെന്ന് വിശേഷിപ്പിച്ചിരുന്നു.
+ There are no comments
Add yours