മക്ക: ഹജ്ജ് തീർത്ഥാടകർക്കായി എയർടാക്സി ഒരുക്കുകയാണ് സൗദി അറേബ്യൻ എയർലൈൻസ്(Saudia). ഹജ്ജിനായി എത്തുന്ന തീർത്ഥാടകരെ ജിദ്ദയിലേക്കും തിരിച്ച് മക്കയിലേക്കും എത്തിക്കുന്നതാണ് സർവ്വീസ്.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള(king abdulaziz international airport)ത്തിൽ എത്തുന്ന തീർത്ഥാടകരെ എത്രയും പെട്ടന്ന് പുണ്യഭൂമിയിൽ എത്തിക്കുക എന്നതാണ് എയർ ടാക്സി കൊണ്ടുള്ള ലക്ഷ്യം. മക്കയിലെ മസ്ജിദുൽ ഹറാമിനു സമീപത്തെ ഹോട്ടലുകളിൽ ക്രമീകരിച്ചിരിക്കുന്ന എയർസ്ട്രിപ്പുകളിൽ എയർ ടാക്സികൾ ലാന്റ് ചെയ്യും.
പദ്ധതിക്കായി 100 ഇലക്ട്രിക് എയർ ടാക്സികൾ വാങ്ങാൻ ജർമനിയിലെ ലിലിയം കമ്പനിയുമായി ധാരണയായതായി സൗദിയ ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അബ്ദുല്ല അൽശഹ്റാനി(Abdullah Al Shahrani) പറഞ്ഞു. ആറു പേർക്ക് സുഖമായി സഞ്ചരിക്കാൻ സാധിക്കുന്ന എയർടാക്സിയുടെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ ആണ്
ഇത്തരത്തിലുള്ള ഇലക്ട്രിക് എയർ ടാക്സികൾ രാജ്യത്ത് ആദ്യമായാണ് ഉപയോഗിക്കുന്നതെന്നും പെർമിറ്റ് നേടുന്നതിന് സൗദി ഭരണകൂടത്തിന്റെ സഹകരണത്തോടെ നടപടികൾ പുരോഗമിക്കുകയാണെന്നും അൽശഹ്റാനി വ്യക്തമാക്കി.
+ There are no comments
Add yours