മദീന: നഗരത്തിലെ പ്രധാന റോഡുകളിലും പാർപ്പിട പരിസരങ്ങളിലുമായി 70 കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ പാതകൾ നടപ്പിലാക്കിയതായി മദീന മുനിസിപ്പാലിറ്റി. നിരവധി ലക്ഷ്യങ്ങളോടെയാണ് സൈക്കിൾ പാതകൾ നിർമിച്ചതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
‘നഗരത്തിന്റെ മാനവികവൽക്കരണം’ എന്ന പദ്ധതിയിലൂടെയും നഗരവികസന പദ്ധതികളിലൂടെയുമാണ് ഒരു വർഷം കൊണ്ട് ഇത്രയധികം ഭാഗങ്ങളിൽ സൈക്കിൾ പാതയൊരുക്കിയത്. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക, കായികവിനോദങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിന് പൊതുഇടങ്ങൾ ഉപയോഗപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പൊതുജനങ്ങളെ സൈക്കിളുകൾ ഗതാഗതത്തിന് ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിനുള്ളിൽ സുരക്ഷിതമായ ബദൽ പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു. പുതിയ പാതകൾ തുടക്കക്കാരുടെയും പ്രൊഫഷണലുകളുടെയും കഴിവുകൾ വർധിപ്പിക്കുന്നതിനും താമസക്കാർക്കിടയിൽ ആരോഗ്യ-കായിക അവബോധം വളർത്തുന്നതിനും ഉപകരിക്കും.
മദീനയിൽ കൂടാതെ കരീം ബൈക്ക് സേവനങ്ങൾ ലഭിക്കുന്ന 165 ലധികം സൈക്കിൾ, സ്‌കൂട്ടർ സ്റ്റേഷനുകളുണ്ട്. നഗരത്തിന്റെ മിക്ക പ്രധാന സ്ഥലങ്ങളിലും വാടകയ്ക്ക് സൈക്കിളുകൾ ലഭ്യമാണ്. താമസക്കാർക്കും സന്ദർശകർക്കും നഗരത്തിനുള്ളിലെ യാത്ര ഇത് സുഗമമാക്കും. പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമെന്ന നിലയിലും സൈക്കിളുകൾക്ക് പ്രചാരം വർധിക്കുകയാണ്.
സൈക്കിൾ യാത്ര സുരക്ഷിതമാക്കുന്നതിന് മറ്റു വാഹനങ്ങൾ പോകുന്ന നിരത്തുകളിൽ നിന്ന് വേർതിരിച്ചിട്ടുണ്ട്. പ്രൊഫഷണലുകൾക്കും അല്ലാത്തവർക്കും എല്ലാ വിഭാഗങ്ങൾക്കും പ്രായക്കാർക്കും ഉപയോഗിക്കാനാവുന്ന വിധത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി പാത രൂപകൽപ്പന ചെയ്തിരിക്കുന്നു.
2025 അവസാനത്തോടെ മദീനയിലെ 33 പ്രധാന സ്ഥലങ്ങൾ ഉൾപ്പെടുത്തി 220 കിലോമീറ്ററിൽ സൈക്കിൾ പാതകളുടെ സുരക്ഷിത ശൃംഖല വ്യാപിപ്പിക്കാനും മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നു. മദീനയിലെ പുണ്യസ്ഥലങ്ങളും ചരിത്രപ്രദേശങ്ങളും സന്ദർശിക്കുന്നവർക്കും ഇത് ഏറെ ഉപകാരപ്രദമാവുമെന്നാണ് പ്രതീക്ഷ. ‘കരീം ബൈക്ക്’ വാടക സ്റ്റേഷനുകൾ എല്ലായിടത്തേക്കും വ്യാപിപ്പിക്കും.
+ There are no comments
Add yours