മദീന: സൗദി അറേബ്യയിൽ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസിൽ സ്ഥാപനത്തിനെതിരെ ലേബർ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാൽ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നൽകാൻ മദീന ലേബർ കോടതി ഉത്തരവിട്ടു. അന്യായമായി പിരിച്ചുവിട്ടതിനാൽ കരാർ കാലാവധി തീരുന്നതു വരെയുള്ള ശമ്പളം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
ഇതോടൊപ്പം അവധി ദിനങ്ങളിലെ ശമ്പളവും, സർവീസ് ആനുകൂല്യങ്ങളും കണക്കാക്കിയാണ് 2,78,000 റിയാൽ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ഉദ്യോഗത്തിലുണ്ടായിരുന്ന 12 വർഷത്തെ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നൽകണമെന്നും ലേബർ കോടതി ബാങ്കിന് നിർദേശം നൽകി.
ന്യായമായ കാരണം കൂടാതെയാണ് പിരിച്ചുവിട്ടതെന്നും സർവീസ് ആനുകൂല്യങ്ങളോ കരാറിൽ ബാക്കിയുള്ള മാസങ്ങളിലെ ശമ്പളമോ വാർഷികാവധിയുടെ തുകയോ നൽകിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുൻ ജീവനക്കാരൻ കോടതിയെ സമീപിച്ചത്. മദീനയിലെ ഒരു ബാങ്കിനെതിരെയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാൾ ലേബർ കോടതിയെ സമീപിച്ചത്.പിരിച്ചുവിടപ്പെട്ട ജീവനക്കാരൻ യാതൊരു വിധ ആനുകൂല്യങ്ങളും അർഹിക്കുന്നില്ലെന്നായിരുന്നു ബാങ്ക് പ്രതിനിധി കോടതിയിൽ വാദിച്ചത്.
ചെക്കുകൾ മാറുന്നതിലെ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയിട്ടുണ്ടെന്നും വാർഷികാവധിക്കുപകരം ലീവെടുത്തിട്ടുണ്ടെന്നും ബാങ്ക് വിശദീകരിച്ചു. എന്നാൽ അന്തിമ വിധി ബാങ്ക് ജീവനക്കാരന് അനുകൂലമാവുകയായിരുന്നു.
+ There are no comments
Add yours