റിയാദ്: വാഹനങ്ങളിൽ എക്‌സ്ട്രാ ബമ്പറുകൾ ഉപയോഗിക്കുക, നിലവിലുള്ളവ ഒഴിവാക്കുക തുടങ്ങിയ പരിഷ്‌കരണം വരുത്തിയാൽ കനത്ത പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് അതോറിറ്റിയുടെ മുന്നറിയിപ്പ്. ബമ്പറുകൾ പരിഷ്‌കരിക്കുന്ന പ്രവണത രാജ്യത്ത് വ്യാപകമായതോടെ സുരക്ഷാ ഏജൻസികൾ ബമ്പറുകളുടെ നിയമവിരുദ്ധമായ പരിഷ്‌കരണം നിരീക്ഷിക്കാൻ പരിശോധനാ ക്യാംപയിൻ ആരംഭിച്ചു.
നിയമവിരുദ്ധമായ ബമ്പർ കണ്ടെത്തിയാൽ വാഹന ഉടമയ്ക്ക് 1,000 റിയാൽ വരെ പിഴ നൽകേണ്ടിവരുമെന്ന് സൗദി ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. എക്‌സ്ട്രാ ബമ്പറുകൾ ഉപയോഗിക്കുന്നത് രാജ്യത്തെ യുവാക്കൾക്കിടയിൽ ഫാഷനായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഈ പ്രവണതയുടെ വ്യാപനമുള്ളതായും പോർട്ടൽ നിരീക്ഷിച്ചു. സ്റ്റീലിന്റെയും മറ്റും എക്‌സ്ട്രാ ബമ്പറുകൾ രണ്ടറ്റത്തും ഇൻസ്റ്റാൾ ചെയ്യുന്നതാണ് പുത്തൻ പ്രവണത.
എക്‌സ്ട്രാ ബമ്പറുകൾ ഘടിപ്പിച്ച കാറുകൾ രാജ്യത്തിലെ റോഡുകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടതായി പോർട്ടൽ റിപ്പോർട്ട് ചെയ്യുന്നു. അപകടമുണ്ടായാൽ തങ്ങളുടെ വാഹനത്തിന് കൂടുതൽ കേടുപാടുകൾ സംഭവിക്കില്ലെന്ന് കരുതിയാണ് കാറുകളിൽ സ്റ്റീലിന്റെ സുരക്ഷാ ബമ്പർ സ്ഥാപിക്കുന്നത്. ചെറിയ അപകടമുണ്ടായാൽ വാഹനത്തിന് ക്ഷതമോ പോറലോ ഏൽക്കുന്നതിന് ഇത് തടയുമെങ്കിലും എതിർ കക്ഷിയുടെ വാഹനത്തിന് കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ ഇടയാക്കും.
രാജ്യത്തെ ഒട്ടുമിക്ക കാറുകളിലും എയർബാഗ് എന്ന സുരക്ഷാ ഫീച്ചർ ഉണ്ട്. അത് ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ ട്രിഗർ ചെയ്യുകയും ഡ്രൈവറെ ജീവഹാനിയിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. സുരക്ഷാ ബമ്പർ മാറ്റുമ്പോഴും കാറിന് മുന്നിൽ സ്റ്റീൽ ബാരക്ക് സ്ഥാപിക്കുമ്പോഴും എയർബാഗുകൾ പ്രവർത്തിച്ചെന്നു വരില്ല. അപകടത്തിന്റെ ഷോക്കിലൂടെ എയർബാഗുകളെ പ്രവർത്തനക്ഷമമാക്കുന്നത് യഥാർത്ഥ ബമ്പറിലെ സെൻസറുകളാണ്.
കമ്പനി ഇൻസ്റ്റാൾ ചെയ്ത സുരക്ഷാ ബമ്പർ അഴിച്ചുമാറ്റുമ്പോഴും സെൻസറുകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. എക്‌സ്ട്രാ സുരക്ഷാ ബമ്പറുകൾ ഉപയോഗിച്ച കാർ ഈയിടെ അപകടത്തിൽ പെട്ടപ്പോൾ സൈഡിലെ എയർബാഗുകൾ പ്രവർത്തനക്ഷമമാകാത്തതിനാൽ യാത്രക്കാരുടെ വശത്ത് ഇരിക്കുന്നയാളുടെ ഭാര്യക്ക് ജീവൻ നഷ്ടപ്പെട്ട വിവരവും പോർട്ടൽ ഉദാഹരിച്ചു. വാഹന നിർമാണ കമ്പനികൾ സ്ഥാപിച്ചത് മാറ്റാതിരിക്കുക, പുതിയ മോഡലിലുള്ളവ ഫിറ്റ് ചെയ്യാതിരിക്കുക എന്നിവയാണ് സുരക്ഷിതമായ മാർഗം.
+ There are no comments
Add yours