റിയാദ്: വിദേശികൾക്ക് സ്ഥാപനങ്ങൾ നടത്താൻ കർക്കശ വ്യവസ്ഥകളുള്ളതിനാൽ
സൗദിയിലെ സ്ത്രീകളുടെ പേരിൽ ബിനാമി ബിസിനസ് സ്ഥാപനങ്ങൾക്ക് ലൈസൻസ് സമ്പാദിക്കുന്നത് വർധിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ബിനാമി പരിശോധനകൾ കർശനമാക്കിയ സാഹചര്യത്തിൽ അൽ റിയാദ് ദിനപത്രമാണ് ഇതുസംബന്ധിച്ച വിശദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
രാജ്യത്ത് നാലു ലക്ഷം വ്യാപാര ലൈസൻസുകളാണ് വനിതകളുടെ പേരിൽ നിലവിലുള്ളത്. ഈ വർഷം സൗദി വനിതകളുടെ പേരിൽ സ്ഥാപന ലൈസൻസുകൾ നേടുന്നത് വർധിച്ചു. 57,000ത്തോളം സ്ഥാപനങ്ങളാണ് 2023 ആദ്യ മൂന്നു പാദത്തിൽ മാത്രം രജിസ്റ്റർ ചെയ്തത്. ആദ്യ പാദത്തിൽ 17,916 ഉം രണ്ടാം പാദത്തിൽ 17,510 ഉം മൂന്നാം പാദത്തിൽ 21,596 ഉം സ്ഥാപനങ്ങൾ വനിതകളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു.
സൗദി വ്യാപാര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ചെറുകിട പലചരക്ക് കടകളാണ് ഇവയിലധികവും. വ്യാപാരികളായി ഇത്രയധികം സൗദി വനിതകൾ മാർക്കറ്റിലില്ലെന്നിരിക്കെ ഇവയിൽ നല്ലൊരു ശതമാനവും ബിനാമി ബിസിനസുകാർ നടത്തുന്നവയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബിനാമി ബിസിനസ് വഴി പണമുണ്ടാക്കുന്നത് വിദേശ വ്യാപാരികളായതിനാൽ ഇതിന്റെ പ്രയോജനം രാജ്യത്തിനു ലഭിക്കാതെ പോകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
+ There are no comments
Add yours