ദുബായ്: ഒട്ടേറെ നേട്ടങ്ങൾക്കൊപ്പം യു.എ.ഇ. യിൽ ഏറ്റവും കൂടുതൽ റസ്റ്ററന്റുകളുള്ള നഗരമായും ദുബായ് മാറിക്കഴിഞ്ഞു. നിലവിൽ 25,000 റസ്റ്ററന്റുകൾ ദുബായിലുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതർ വ്യക്തമാക്കി. ദുബായിൽത്തന്നെ ഏറ്റവും കൂടുതൽ റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നത് കറാമയിലാണെന്നാണ് കണക്ക്. 3000-ത്തിലേറെ റസ്റ്ററന്റുകളാണ് ഇവിടെയുള്ളത്. കറാമ, അൽ ഖിസൈസ് എന്നിവിടങ്ങളിൽ ധാരാളം കേരളീയ ഭക്ഷണശാലകളുണ്ട്. അറബ് റസ്റ്ററന്റുകളും ഇവിടങ്ങളിൽ കൂടുതലായുണ്ട്.
ലോകത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി ദുബായ് മാറിയതോടെയാണ് വിവിധ രാജ്യക്കാരുടെ ഇഷ്ടവിഭവങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകളും പ്രവർത്തിക്കാൻ തുടങ്ങിയത്. എമിറേറ്റിൽ ഭക്ഷണശാലകളിൽ മികവുപുലർത്തുന്നവയെ മുനിസിപ്പാലിറ്റി തരംതിരിച്ചിട്ടുമുണ്ട്. 12 ശതമാനം റസ്റ്ററന്റുകൾ ഉയർന്നനിലവാരം പുലർത്തുന്നവയാണെന്നാണ് കണക്ക്.
ഭക്ഷ്യസുരക്ഷയുടെ കാര്യത്തിലും ദുബായ് മുൻപന്തിയിലാണ്. നിരന്തര പരിശോധനയുള്ളതിനാൽ ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങളിൽ വൃത്തിയും വെടിപ്പുമുണ്ട്. പരിശോധനയിൽ പാകപ്പിഴ കണ്ടെത്തിയാൽ കനത്ത പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ഭക്ഷ്യവിൽപ്പനയിൽ മികവ് പുലർത്തുന്ന സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകുന്നകാര്യവും ദുബായ് മുനിസിപ്പാലിറ്റിയുടെ പരിഗണനയിലാണ്. അമേരിക്ക, ഹോങ്‌കോങ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളാണ് ദുബായിലുള്ളത്.
ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന രാജ്യംകൂടിയാണ് യു.എ.ഇ. പുതിയ റസ്റ്ററന്റുകൾ ആരംഭിക്കാനാഗ്രഹിക്കുന്ന സംരംഭകർക്ക് വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനും മുനിസിപ്പാലിറ്റി സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ദുബായിൽ റസ്റ്ററന്റുകൾക്കായി പ്രത്യേക പോർട്ടലിന് രൂപംകൊടുത്തിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യസുരക്ഷാ വകുപ്പാണ് പുതിയ റസ്റ്ററന്റുകൾ ആരംഭിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ നൽകുന്നത്.
200 രാജ്യക്കാർ താമസിക്കുന്ന ദുബായിൽ ലോകമെങ്ങുമുള്ള വിവിധ ആഹാരങ്ങൾ ലഭ്യമാകുന്ന റസ്റ്ററന്റുകൾ പ്രവർത്തിക്കുന്നു. 2015-16 വർഷങ്ങളിൽ മാത്രം ദുബായിൽ 2000 റസ്റ്ററന്റുകൾക്ക് മുനിസിപ്പാലിറ്റി അനുമതി നൽകിയിട്ടുണ്ട്. ഓരോവർഷവും ആനുപാതികമായി പുതിയ റസ്റ്ററന്റുകൾക്കുള്ള ലൈസൻസുകൾ അനുവദിക്കുന്നുണ്ട്.
+ There are no comments
Add yours