വാഷിങ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങൾക്കുനേരെ യു.എസ്.നടത്തിയ വ്യോമാക്രമണങ്ങൾ ഇറാന്റെ ആണവശേഷി നശിപ്പിച്ചില്ലെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇറാന്റെ ആണവ പദ്ധതികളെ ദുർബലമാക്കുക മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ആണവ പദ്ധതികളെ ഏതാനും മാസത്തേക്ക് വൈകിപ്പിക്കാൻ മാത്രമേ സാധിച്ചിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.
യുഎസ് പ്രസിഡന്റിന്റെ മധ്യസ്ഥതയിൽ ഇറാനും ഇസ്രയേലിനും ഇടയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതിനിടയിലാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ. ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങളിൽ നടത്തിയ ബോംബാക്രമണത്തെ തുടർന്ന് ഇറാനിലെ ആണവപദ്ധതിയെ ‘തുടച്ചുനീക്കി’ എന്ന് ട്രംപ് പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ട്രംപിന്റെ ഈ അവകാശവാദത്തിന് വിരുദ്ധമാണ് രഹസ്യാന്വേഷണ ഏജൻസിയുടെ വിലയിരുത്തലെന്ന് വിഷയവുമായി ബന്ധമുള്ള മൂന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
ഇറാന്റെ യുറേനിയം ശേഖരം നശിപ്പിക്കപ്പെട്ടിട്ടില്ലെന്നും ശേഖരത്തിന്റെ ഭൂരിഭാഗം ഭൂമിക്കടിയിൽ ആഴത്തിൽ കുഴിച്ചിട്ടിരിക്കുകയാണെന്നുമാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനമെന്നാണ് ലഭ്യമായ സൂചന. തങ്ങളുടെ ആണവഗവേഷണം സാധാരണ ഊർജ ഉത്പാദനത്തിന് വേണ്ടിയാണെന്നാണ് ഇറാൻ പറയുന്നത്. ആണവകേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന ഭൂഗർഭ കെട്ടിടങ്ങൾ തകർന്നിട്ടില്ലെന്നാണ് പ്രതിരോധ രഹസ്യാന്വേഷണ ഏജൻസി തയ്യാറാക്കിയ റിപ്പോർട്ടിൽ. ആക്രമണങ്ങൾക്ക് ശേഷവും ചില സെൻട്രിഫ്യൂജുകൾക്ക് കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നതായി റിപ്പോർട്ടിനെക്കുറിച്ച് അറിയാവുന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നാൽ രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിനെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസും പാടെ നിഷേധിച്ചു. ഇറാനിലെ ആണവ പദ്ധതി ‘പൂർണ്ണമായും നശിപ്പിച്ചു’ എന്ന ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദത്തെ ഈ റിപ്പോർട്ട് സംശയം ജനിപ്പിക്കുന്നു. യുഎസ് വ്യോമാക്രമണങ്ങളിൽ ഫൊർദോയിലുള്ള ആണവകേന്ദ്രം പൂർണ്ണമായും നശിപ്പിച്ചു എന്ന് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ’പൂർണ്ണമായും നശിപ്പിക്കപ്പെട്ടു’ എന്ന മുൻ വാദത്തിന് വിപരീതമായി യുഎസിന്റെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ ‘ദുർബലപ്പെടുത്തി’ എന്നാണ് ട്രംപ് ഭരണകൂടം ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയെ അറിയിച്ചത്.
അതേസമയം രഹസ്യാന്വേഷണ റിപ്പോർട്ടിനെപ്പറ്റി വന്ന മാധ്യമവാർത്തകളൊക്കെ വ്യാജമാണെന്നാണ് ട്രംപിന്റെ പ്രതികരണം. ചരിത്രത്തിലെ ഏറ്റവും വിജയകരമായ സൈനിക നടപടികളിലൊന്നിനെ താഴ്ത്തിക്കെട്ടാനുള്ള ശ്രമത്തിൽ പ്രമുഖമാധ്യമങ്ങൾ കൈകോർത്തിരിക്കുകയാണെന്നും ആ മാധ്യമങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശക്തമായ വിമർശനം നേരിടുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് പ്രതികരിച്ചു. ‘ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു!’ എന്നും അദ്ദേഹം കുറിച്ചു.
തികച്ചും തെറ്റായ റിപ്പോർട്ട് എന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പ്രസ്താവനയിൽ പ്രതികരിച്ചു. റിപ്പോർട്ട് ചോർത്തിയത് പ്രസിഡന്റ് ട്രംപിനെയും വിജയകരമായി ദൗത്യം നിർവ്വഹിച്ച ധീരരായ യുദ്ധവിമാന പൈലറ്റുമാരെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് ലീവിറ്റ് പറഞ്ഞു. 30,000 പൗണ്ട് ഭാരമുള്ള പതിന്നാല് ബോംബുകൾ ലക്ഷ്യസ്ഥാനങ്ങളിൽ കൃത്യമായി വർഷിക്കുമ്പോൾ പൂർണ്ണമായ നാശം സംഭവിക്കുമെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം സിഐഎയോ ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് ഓഫീസോ റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചില്ല.
+ There are no comments
Add yours