ദുബായ്: ദുബായിലെ പത്തിടങ്ങളിൽ കൂടി സ്മാർട്ട് കാൽനട സിഗ്നലുകൾ സ്ഥാപിച്ചു. ഇതോടെ സിഗ്നലുകളുള്ള ആകെ കാൽനട ക്രോസിങ്ങുകളുടെ എണ്ണം 27 ആയി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അഥോറിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് പത്തിടങ്ങളിൽ കൂടി സ്മാർട്ട് കാൽനട സിഗ്നലുകൾ സ്ഥാപിച്ചത്.
ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, അൽ സത്‍വ സ്ട്രീറ്റ്, സലാഹുദ്ദീൻ സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ ഖിസൈസ് സ്ട്രീറ്റ് (ലേബർ ക്യാമ്പുകൾക്ക് സമീപം), ഔദ് മൈഥ സ്ട്രീറ്റ് (സ്കൂൾ സോണിന് മുന്നിൽ) എന്നിവിടങ്ങളിലെ ജംഗ്ഷനുകൾ ഈ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടുത്താനും, റോഡ് സുരക്ഷ വർധിപ്പിക്കാനും, കാൽനട യാത്രക്കാരുടെയും വാഹനങ്ങളുടെയും നീക്കം സുഗമമാക്കാനും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സിഗ്നലുകൾ സഹായകരമാവുമെന്ന് ആർ.ടി.എ ട്രാഫിക് റോഡ്സ് ഏജൻസിയിലെ ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ മുഹമ്മദ് അൽ അലി പറഞ്ഞു.
നടപ്പാതകളിലും റോഡ് മുറിച്ചു കടക്കുമ്പോഴും കാൽനട യാത്രക്കാരുടെ ചലനം നിരീക്ഷിക്കാൻ ഇന്‍റലിജന്‍റ് തെർമൽ ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഈ ക്യാമറകൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നു. കുറഞ്ഞ വെളിച്ചത്തിലോ രാത്രിയിലോ പോലും ചലനം കൃത്യമായി തിരിച്ചറിയാനും യഥാർത്ഥ ക്രോസിംഗ് താല്പര്യങ്ങൾ രജിസ്റ്റർ ചെയ്യാനും സിഗ്നൽ കാര്യക്ഷമത കൂട്ടാനും സമയ നിയന്ത്രണം ഏകോപിപ്പിക്കാനും പുഷ്-ബട്ടൺ ഉപകരണങ്ങളുമായി സിസ്റ്റത്തെ സംയോജിപ്പിച്ചിട്ടുണ്ട്. സിഗ്നലുകൾ പ്രവർത്തന ക്ഷമമായ ശേഷം കാൽനട ക്രോസിംഗുകളിൽ മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ.
+ There are no comments
Add yours