യുഎഇ തീരത്തുനിന്ന് ഏകദേശം 24 നോട്ടിക്കൽ മൈൽ അകലെ ഒമാൻ കടലിൽ രണ്ട് കപ്പലുകൾ കൂട്ടിയിടിച്ച സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം ഒരു കപ്പലിന്റെ നാവിഗേഷൻ പിഴവാണ് അപകടകാരണമെന്ന് യുഎഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.
ഈ മാസം 17 ന് പുലർച്ചെ 1.30-നാണ് ആന്റിഗ്വ ആൻഡ് ബാർബുഡയുടെ പതാകയുള്ള അഡലൈൻ എന്ന എണ്ണക്കപ്പലും ലൈബീരിയയുടെ പതാകയുള്ള ഫ്രന്റ് ഈഗിൾ എന്ന ചരക്ക് കപ്പലും കൂട്ടിയിടിച്ചതായി അധികൃതർക്ക് റിപ്പോർട്ട് ലഭിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിൽ ഇരു കപ്പലുകളുടെയും പുറംഭാഗത്ത് ചെറിയ കേടുപാടുകളും നേരിയ തോതിൽ എണ്ണ ചോർച്ചയും ഒരു കപ്പലിന്റെ ഇന്ധന ടാങ്കിൽ തീപിടിത്തവും ഉണ്ടായി. അധികൃതർ ഉടൻതന്നെ ഇടപെട്ട് തീ അണച്ചു. കപ്പലുകളിലെ ജീവനക്കാർക്ക് ആർക്കും പരുക്കുകളില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഏറ്റവും ഉയർന്ന രാജ്യാന്തര സമുദ്ര മാനദണ്ഡങ്ങൾക്കനുസൃതമായി സുതാര്യത ഉറപ്പാക്കിക്കൊണ്ട് ബന്ധപ്പെട്ട രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് സാങ്കേതിക അന്വേഷണം നടന്നുവരികയാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തന സംഘങ്ങളുടെ വേഗത്തിലുള്ള പ്രതികരണത്തെയും കാര്യക്ഷമതയെയും അഭിനന്ദിച്ചു.
അഡലൈൻ എന്ന എണ്ണക്കപ്പലിലെ 24 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ദേശീയ ഗാർഡിന്റെയും മറ്റ് സമുദ്ര അതോറിറ്റികളുടെയും കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിൽ, രക്ഷാ ബോട്ടുകൾ ഉപയോഗിച്ച് ഖോർഫക്കാൻ തുറമുഖത്ത് എത്തിക്കുകയായിരുന്നു. നാവിഗേഷൻ സുരക്ഷയും സമുദ്ര പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്ഥാപനപരമായ ഏകോപനത്തെയും നിരന്തരമായ സന്നദ്ധതയെയും മന്ത്രാലയം പ്രശംസിച്ചു.
+ There are no comments
Add yours