റിയാദ്: കുടുംബ മൂല്യങ്ങൾക്ക് ഹാനികരമെന്നു കരുതുന്ന പരാമർശങ്ങൾ നടത്തിയ കുറ്റത്തിന് സൗദി അറേബ്യയിൽ ഓൺലൈൻ സെലിബ്രിറ്റിയെ ശിക്ഷിച്ചു. 100,000 റിയാൽ (22,13,787 രൂപ) പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
മീഡിയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന സൗദി ജനറൽ അതോറ്റി ഓഫ് മീഡിയ റെഗുലേഷൻ ആണ് നടപടി സ്വീകരിച്ചത്. കുടുംബബന്ധങ്ങളുടെ ശിഥിലീകരണത്തിന് പ്രേരിപ്പിക്കുന്ന അനുചിതമായ പദപ്രയോഗങ്ങൾ നടത്തിയതിന് സ്നാപ് ചാറ്റ് ഇൻഫ്ളുവൻസറായ യുവതിക്കെതിരേ നടപടി സ്വീകരച്ചതായി അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
സെലിബ്രിറ്റിയുടെ പേര് മീഡിയ റെഗുലേഷൻ അതോറിറ്റി പുറത്തുവിട്ടിരുന്നില്ല. പ്രശസ്ത കണ്ടെന്റ് ക്രിയേറ്റർ അസ്മ അൽസയാരിക്ക് എതിരേയാണ് നടപടി വന്നതെന്ന് വിവാദ വീഡിയോ സഹിതം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസ്മയ്ക്ക് ടിക് ടോകിൽ 18 ലക്ഷം ഫോളോവേഴ്സുണ്ട്. പ്രതിശ്രുത വധുവിനൊപ്പം ആദ്യമായി പുറത്തുപോകുമ്പോൾ പുരുഷൻമാർ അമിതമായ അസൂയ, പണംലാഭിക്കുന്ന കോംബോ ഭക്ഷണം ഓർഡർ ചെയ്യൽ തുടങ്ങിയ ചില കാര്യങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്ന് യുവതി വീഡിയോയിൽ പറയുന്നു.
സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ സൗദി അധികൃതർ നിരവധി പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് കഴിഞ്ഞ ദിവസം സൗദി കോടതി ഒരു പൗരനെ ഒരു വർഷം തടവിന് ശിക്ഷിക്കുകയും 100,000 റിയാൽ പിഴ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.
+ There are no comments
Add yours