ദുബായിൽ താമസിക്കുന്ന ആരതി മേനോൻ തന്റെ മാതാപിതാക്കളോടും ആറ് വയസ്സുള്ള ഇരട്ട ആൺമക്കളോടും ഒപ്പം കശ്മീരിലേക്ക് പോയപ്പോൾ, ആ വിനോദയാത്ര തന്റെ ഏറ്റവും മോശം പേടിസ്വപ്നമായി മാറുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല.
“എന്റെ തൊട്ടടുത്തുവെച്ചാണ് അച്ഛനെ വെടിവെച്ചത്. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞ എന്റെ തലയിലേക്കും അവർ തോക്കു ചൂണ്ടി. മക്കളുടെ കരച്ചിലാകാം അവരെ പിന്തിരിപ്പിച്ചത്” -പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മകൾ ആരതി ആർ. മേനോൻ നടുക്കുന്ന സംഭവങ്ങൾ വിവരിച്ചു.
തീവ്രവാദി ആക്രമണമാണെന്ന് മനസ്സിലാക്കിയ ഉടൻ ഞാനും അച്ഛനും എന്റെ രണ്ടുമക്കളും എങ്ങോട്ടെന്നറിയാതെ ഓടി. അടുത്തുള്ള ടോയ്‍ലറ്റിനുപിന്നിൽ ഒളിച്ചു. ഫോൺ ഉപയോഗിക്കാൻ ശ്രമിച്ചു. പക്ഷേ, റേഞ്ച് കിട്ടിയില്ല. അവിടെനിന്നു രക്ഷപ്പെട്ട് സമീപത്തുള്ള വേലിക്കടിയിലൂടെ വനത്തിലേക്ക് കടന്നു. അവിടെനിന്ന് ഒരു തുറന്ന പുൽമേടിലേക്കാണ് എത്തിയത്.
ഭീകരർ അടുത്തെത്തിയിരുന്നു. എല്ലാവരോടും നിലത്ത് കിടക്കാൻ ആവശ്യപ്പെട്ടു. ഓരോരുത്തരുടെ അടുത്തായെത്തി അവർ ചോദ്യം ചോദിച്ചശേഷം വെടിവെക്കാൻ തുടങ്ങി. കലിമ, കലിമ എന്ന് ഉറക്കെ ചോദിച്ചു. അത് അറിയില്ലെന്ന് പറഞ്ഞ ഉടനെ അച്ഛനുനേരേ വെടിവെച്ചു. അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞ എന്റെ തലയിലേക്ക് തോക്കുതിരിച്ചു. രണ്ടും മക്കളും അലറിക്കരയുന്നുണ്ടായിരുന്നു. ഒരു പക്ഷേ, മക്കളുടെ കരച്ചിലാകാം അവരെ പിന്തിരിപ്പിച്ചത്.
തളർന്നുപോയ എന്റെ കൈയിൽ മക്കൾ പിടിച്ചുവലിച്ചു. വാ അമ്മ, നമുക്ക് പോകാമെന്ന് അവർ നിലവിളിച്ചു. അച്ഛൻ മരിച്ചുവെന്ന് ഉറപ്പായിരുന്നു, മക്കളുടെ ജീവൻ രക്ഷിക്കണമായിരുന്നു. ചെരുപ്പില്ലാതെ, ചെളിയും പാറയും നിറഞ്ഞ മലഞ്ചെരിവിലൂടെ ഇരുകൈയിലും മക്കളെ മുറുകെ പിടിച്ച് ഒരു മണിക്കൂറോളം ഓടി. പരിക്കേറ്റ പല വിനോദസഞ്ചാരികളും ഒപ്പമുണ്ടായിരുന്നു. വനത്തിനുതാഴെ എത്തിയപ്പോൾ ഫോണിൽ റേഞ്ച് കിട്ടി. ഡ്രൈവറെ വിളിച്ചു. അപ്പോഴേക്കും സൈന്യമെത്തി.
അച്ഛൻ മരിച്ച വിവരം ഹോട്ടലിലുണ്ടായിരുന്ന അമ്മയെ അറിയിച്ചില്ല. ഹോട്ടലിലെയും എയർപ്പോർട്ടിലെയും ടിവികൾ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. അച്ഛന് പരിക്കുപറ്റിയെന്നാണ് പറഞ്ഞത്. വീട്ടിലെത്തിയ ശേഷമാണ് മരണവാർത്ത അറിയിച്ചത്”- ആരതി പറഞ്ഞു.
‘കശ്മീരിൽ നിന്നും രണ്ടു സഹോദരങ്ങളെ കിട്ടി’
തന്നെ സഹായിച്ച കശ്മീരികൾക്ക് ആരതി നന്ദിയറിയിച്ചു. ആക്രമണശേഷം, ഹോട്ടലുകൾ സൗജന്യമായി താമസസൗകര്യം ഒരുക്കി. അച്ഛന്റെ മൃതദേഹവുമായി രാത്രി മോർച്ചറിയിൽ പോകാനും പുലർച്ചെ എയർപ്പോർട്ടിൽ എത്താനുമൊക്കെ കശ്മീരി ഡ്രൈവർമാരായ മുസാഫിർ, സമീർ എന്നിവർ കൂടെയുണ്ടായിരുന്നു. ‘‘എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി, അള്ളാ രക്ഷിക്കട്ടെ എന്ന് പറഞ്ഞാണ് പിരിഞ്ഞത്’’ -ആരതി പറഞ്ഞു.
+ There are no comments
Add yours