ഒമ്പത് മാസത്തെ ബഹിരാകാശ ദൗത്യത്തിന് ശേഷം ബുച്ച് വിൽമോറും സുനിത വില്യംസും ഭൂമിയിലേക്ക് മടങ്ങാനൊരുങ്ങുന്നു. നാസയുടെ ആനി മക്‌ക്ലെയിൻ, നിക്കോൾ അയേഴ്‌സ്, ജപ്പാന്റെ തകുയ ഒനിഷി, റഷ്യയുടെ കിരിൽ പെസ്‌കോവ് എന്നിവരടങ്ങുന്ന പുതിയ സംഘം വെള്ളിയാഴ്ച രാത്രി സ്പേസ് എക്സ് പേടകം ഡ്രാഗൺ ക്രൂ 10 -ൽ ബഹികരാകാശത്തേക്ക് യാത്ര തിരിച്ചു. കെന്നഡി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം.
മാർച്ച് 19 ബുധനാഴ്ച സുനിത ഉൾപ്പെടെയുള്ളവരുമായി പേടകം ഭൂമിയിലേക്ക് തിരിക്കും. ദൗത്യം വിജയകരമായി പൂർത്തീകരിച്ചാൽ മാസങ്ങളായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിരകെ ഭൂമിയിൽ എത്തിക്കാൻ സാധിക്കും. അതേസമയം, കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ മടക്കയാത്ര നടക്കൂ.
എട്ടു ദിവസത്തെ ദൗത്യത്തിനാണ് ബോയിംഗിൻറെ പരീക്ഷണ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിൽ ഭൂമിയിൽ നിന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സുനിത വില്യംസും ബുച്ച് വിൽമോറും പറന്നത്. ഒരു പരീക്ഷണ ദൗത്യത്തിനായിരുന്നു ഈ യാത്ര. എന്നാൽ ഹീലിയം ചോർച്ച, ത്രസ്റ്റർ തകരാറുകൾ തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം നാസയ്ക്ക് ഇവരെ തിരികെ കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. ഒടുവിൽ സ്പേസ് എക്സ് ദൗത്യത്തിൽ ഇവരെ തിരികെ കൊണ്ടുവരാൻ നാസ തീരുമാനിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക തടസങ്ങൾ കാരണം യാത്ര മാറ്റിവെക്കേണ്ടി വന്നു.
അതോടൊപ്പം, ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് ചെലവഴിച്ച വനിതാ ബഹിരാകാശ യാത്രിക എന്ന റെക്കോർഡും സുനിത വില്യംസിന് സ്വന്തമായിരിക്കുകയാണ്. എന്നാൽ ബൈഡൻ ഭരണകൂടം ബഹിരാകാശയാത്രികരുടെ മടക്ക യാത്ര ബോധപൂർവം വൈകിപ്പിക്കുകയാന്നെന ആരോപണം ഡൊണാൾഡ് ട്രംപ് ഉന്നയിച്ചതോടെ ഈ വിഷയം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.
+ There are no comments
Add yours