ദുബായ്: ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് ഇന്ത്യയിലേക്ക് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഷെയ്ഖ് ഹംദാനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.
ഏപ്രിലിൽ രാജ്യം സന്ദർശിക്കാനാണ് നരേന്ദ്ര മോദി ഷെയ്ഖ് ഹംദാനെ ക്ഷണിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പ്രധാന മന്ത്രിയുടെ ക്ഷണകത്ത് കൈമാറിയത്. ക്ഷണം ലഭിച്ചതായി ഷെയ്ഖ് ഹംദാൻ എക്സിലൂടെ അറിയിക്കുകയായിരുന്നു. ഇന്ത്യ സന്ദർശിക്കാൻ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഷെയ്ഖ് ഹംദാൻ അറിയിച്ചു.
ഇന്ത്യ- യുഎഇ നയതന്ത്രപരമായ സഹകരണവും ജനങ്ങൾ തമ്മിലുള്ള ബന്ധവും ശക്തിപ്പെടുന്നതിനുള്ള വഴികൾ ഇരുനേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. മേഖലയിലും ആഗോള തലത്തിലും സ്ഥിരത സംഭവാന ചെയ്യുന്ന മാതൃകാപരമായ ഉഭയകക്ഷി ബന്ധമാണ് ഇരുരാജ്യങ്ങളും സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, സാമൂഹിക, വികസന മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന ചരിത്രപരമായ ബന്ധങ്ങൾ വീണ്ടും ഊട്ടിയുറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റേയും നേതൃത്വത്തിൽ യുഎഇ-ഇന്ത്യ ബന്ധങ്ങളുടെ തുടർച്ചയായ വളർച്ചയെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
യോഗത്തിൽ ക്യാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി, റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, രാജ്യാന്തര സഹകരണ സഹമന്ത്രി ഡോ. ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രിയും പങ്കെടുത്തു.
+ There are no comments
Add yours