യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാ പൗരന്മാർക്കും നിർബന്ധിത വിവാഹ പൂർവ സ്ക്രീനിങ് പ്രോഗ്രാമിൻറെ ഭാഗമായി ജനിതക പരിശോധന നിർബന്ധമാക്കി. 2025 ജനുവരി മുതൽ ഇത് പ്രാബല്യത്തിൽ വരും.
ജനിതക പരിശോധനയുടെ ഫലങ്ങൾ 2025 ജനുവരിയിൽ ആരംഭിക്കുന്ന വിവാഹപൂർവ സ്ക്രീനിംഗ് പ്രോഗ്രാമിൻ്റെ അവിഭാജ്യ ഘടകമായി മാറുമെന്നും 14 ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും എമിറേറ്റ്സ് ഹെൽത്ത് സർവീസസ് (ഇഎച്ച്എസ്) അറിയിച്ചു.
EHS അനുസരിച്ച്, ഈ സ്ക്രീനിംഗുകൾ പതിവ് വിവാഹ അന്വേഷണങ്ങളിൽ ചേർക്കും, അവ നിർബന്ധിത ഭാഗമായി പരിഗണിക്കും. “ദമ്പതികളിൽ പൊതുവായ ജനിതകമാറ്റങ്ങൾ കണ്ടെത്തിയാൽ, ഉചിതമായ ഉപദേശം നൽകുന്നതിനും വിവാഹം, പ്രസവം എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് ദമ്പതികളെ സഹായിക്കുന്നതിനുമായി ജനിതകശാസ്ത്രജ്ഞരും ഫാമിലി ഫിസിഷ്യൻമാരും അടങ്ങിയ ഒരു ടീമുമായി ഒരു മെഡിക്കൽ കൺസൾട്ടേഷൻ ക്രമീകരിക്കും,” EHS പറഞ്ഞു.
വിവാഹത്തിന് മുമ്പുള്ള ദമ്പതികൾക്കും പൗരന്മാർക്കും പ്രവാസികൾക്കും വിവാഹത്തിനു മുമ്പുള്ള മെഡിക്കൽ പരിശോധന നിർബന്ധമായിരുന്നെങ്കിലും, ജനിതക പരിശോധന നടത്തണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ദമ്പതികൾക്ക് അവസരം നൽകിയിരുന്നു. എന്നാൽ പുതിയ തീരുമാന പ്രകാരം വിവാഹിതരാവാൻ പോകുന്ന യുഎഇ പൗരൻമാർ വിവാഹ പൂർവ മെഡിക്കൽ സ്ക്രീനിങ്ങിൻറെ ഭാഗമായി ജനിതക പരിശോധന നിർബന്ധമായും നടത്തണം. യുഎഇ സർക്കാരിൻറെ വാർഷിക യോഗങ്ങളിൽ അംഗീകരിച്ച എമിറേറ്റ്സ് ജീനോം കൗൺസിലിൻറെ തീരുമാനത്തെ തുടർന്നാണിത്.
ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സംരക്ഷിക്കുക, വിവാഹം കഴിക്കാൻ പോകുന്നവരെ ആരോഗ്യകരമായ ഭാവിക്കായി കൂടുതൽ അറിവുള്ള തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. വിവാഹത്തിനു മുമ്പുള്ള ജനിതക സ്ക്രീനിങ്ങിൻറെ ഭാഗമായി വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്ന വ്യക്തികൾ ജനിതക പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ട്.
ജനിതക പരിശോധനയിൽ 840ലധികം ജനിതക വൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള 570 ജീനുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ജനിതക അപകടസാധ്യതകൾ ഇതുവഴി കണ്ടെത്താനും പാരമ്പര്യം വഴിയുണ്ടാകാവുന്ന പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാനുമാവും. ഒരു കുടുംബം ആരംഭിക്കാൻ ആസൂത്രണം ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഉപകരണങ്ങളിലൊന്നാണ് ജനിതക പരിശോധനയെന്ന് അധികൃതർ അറിയിച്ചു. ജനിതക പരിശോധനാ ഫലങ്ങൾ ലഭിക്കാൻ വിവാഹത്തിന് ചുരുങ്ങിയത് 14 ദിവസം മുമ്പ് ടെസ്റ്റിന് വിധേയരാവണമന്നും അധികൃതർ അറിയിച്ചു.
+ There are no comments
Add yours