പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയതിനും രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചതിനും നാല് പാകിസ്ഥാൻ പുരുഷന്മാർക്ക് രണ്ട് വർഷം വീതം തടവും ഒരു മില്യൺ ദിർഹം പിഴയും വിധിച്ചു.
അൽ റഫാ പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം മാർച്ച് 29 മുതലാണ് കേസിൻ്റെ തുടക്കം. നാലു പേരെയും രണ്ട് വർഷം വീതം തടവിനും 10 ലക്ഷം ദിർഹം പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചത്. ദുബായിലെ അൽ റഫാ പോലീസ് സ്റ്റേഷൻ പരിധിയിൽ ഈ വർഷം മാർച്ച് 29നായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം.
പാകിസ്താൻ സ്വദേശിയായ ഒരു ഡ്രൈവർ, മറ്റ് മൂന്നു പാകിസ്താനികളുമായി സഹകരിച്ചാണ് തട്ടിക്കൊണ്ടു പോവലും കൊള്ളയടിയും ആസൂത്രണം ചെയ്തതെന്ന് കോടതി കണ്ടെത്തി. ഇന്ത്യക്കാരായ ഇരകളുടെ വാഹനത്തിൽ വലിയ തുകയുണ്ടെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു ഡ്രൈവർ സംഭവം ആസൂത്രണം ചെയ്തത്. മാർച്ച് 29 ന് രാവിലെ, ഇന്ത്യക്കാരുമായി ദുബായിലെ ഗോൾഡ് സൂക്കിലേക്ക് പോവുകയായിരുന്ന വാഹന ഡ്രൈവർ, വാഹനം സഞ്ചരിക്കുന്ന വഴി സംഘത്തിലെ മറ്റുള്ളവർക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരം പോലീസ് വേഷം ധരിച്ച് മറ്റു രണ്ടു പേർ ഒരു കറുത്ത കിയ വാഹനത്തിൽ ഇന്ത്യൻ പ്രവാസികളെ പിന്തുടർന്നു
പ്രതികൾ ഇന്ത്യക്കാരുടെ വാഹനം അൽ മൻഖൂലിന് സമീപം തടഞ്ഞു. കാറിൽ നിന്നിറങ്ങിയ രണ്ട് പോലീസ് വേഷധാരികൾ പോലീസുകാരാണെന്ന് സ്വയം പരിചയപ്പെടുത്തുകയും തങ്ങളുടെ വാഹനത്തിൽ കയറാൻ നിർദ്ദേശിക്കുകയുമായിരുന്നു. പോലീസുകാരാണെന്ന് തെറ്റിദ്ധരിച്ച ഇന്ത്യക്കാരാവട്ടെ, നിർദ്ദേശിച്ചതു പ്രകാരം വാഹനത്തിൽ കയറുകയും ചെയ്തു. തുടർന്ന് വാഹനം ഇവരുമായി അൽ നഹ്ദയിലേക്ക് തിരിച്ചു. അവിടെ വച്ചാണ് പ്രതികൾ ഇന്ത്യൻ പ്രവാസികളെ കൊള്ളയടിച്ചത്. 10 ലക്ഷം ദിർഹവും രണ്ട് മൊബൈൽ ഫോണുകളും രണ്ട് വാലറ്റുകളുമാണ് സംഘം മോഷ്ടിച്ചത്.
തങ്ങൾ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ഇന്ത്യക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചത് പ്രകാരം, പോലീസ് നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നാലു പ്രതികൾ കുറ്റം ചെയ്തതായി സമ്മതിച്ചു. എന്നാൽ അഞ്ചാമത്തെയാളെ നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടയച്ചു.
+ There are no comments
Add yours