ദുബായ്: ദുബായ് നിവാസികളുടെ ആരോഗ്യ സംരക്ഷണവും ശാരീരികക്ഷമതയും ഉറപ്പുവരുത്തുന്നതിനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ആവിഷ്ക്കരിച്ച ഒരു മാസത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ എട്ടാം എഡിഷന് ഒക്ടോബർ 26 ശനിയാഴ്ച തുടക്കമാകും. ഇവന്റ് നവംബർ 24 ഞായറാഴ്ച വരെ തുടരും.
ദിവസവും 30 മിനുറ്റ്
പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.dubaifitnesschallenge.com ൽ രജിസ്റ്റർ ചെയ്യാം. 30 ദിവസം 30 മിനിറ്റ് വ്യായാമത്തിൽ ഏർപ്പെടുകയെന്നതാണ് ദുബായ് ഫിറ്റ്നസ് ചാലഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഈ ദൗത്യം വിജയകരമായി പൂർത്തീകരിക്കുന്നവർ വ്യായാമം ദിനചര്യമാക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്തരമൊരു പദ്ധതി ദുബായ് കിരീടാവകാശി ആവിഷ്ക്കരിച്ചത്.
ലോകത്തെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നായി ദുബായിയെ മാറ്റാനുള്ള ശ്രമമാണ് 30 ദിവസത്തെ ആരോഗ്യ, ഫിറ്റ്നസ് പ്രോഗ്രാം. ഇത്തവണ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്ന് നറുക്കെടുക്കപ്പെടുന്നവർക്ക് ഒരു പ്രത്യേക ഓഫർ അധികൃതർ മുന്നോട്ടിവച്ചിട്ടുണ്ട്. രണ്ട് അതിഥികളെ ദുബായിലേക്ക് കൊണ്ടുവരാനുള്ള അവസരം ഇതിലൂടെ ലഭിക്കും. അവർക്ക് എമിറേറ്റ്സ് വിമാനത്തിലെ ടിക്കറ്റും ഹോട്ടൽ താമസ സൗകര്യവും സൗജന്യമായിരിക്കും.
ദുബായ് റൺ, ദുബായ് റൈഡ്
ഷെയ്ഖ് സായിദ് റോഡിലെ ഐക്കണിക് ലൊക്കേഷനുകളിലൂടെയുള്ള ദുബായ് റൺ, ഇതുവഴി സൈക്കിൾ സവാരി മത്സരമായ ദുബായ് റൈഡ് തുടങ്ങിയ ലാൻഡ്മാർക്ക് ഇവന്റുകൾ ഈ വർഷവും തിരിച്ചെത്തും. ദുബായ് റൈഡിന്റെ അഞ്ചാം പതിപ്പ് നവംബർ 10 ഞായറാഴ്ച നടക്കും. അതേസമയം, ആറാമത്തെ ദുബായ് റൺ നവംബർ 24 ഞായറാഴ്ചയാണ് നടക്കുക. ചലഞ്ചിന്റെ ഭാഗമായി മൈ ദുബായ് സംഘടിപ്പിക്കുന്ന ദുബായ് റണ്ണിൽ കഴിഞ്ഞ വർഷം 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഇത്തവണ അതിൽ കൂടുതൽ പേർ പങ്കാളികളാകും എന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
ദുബായ് ഫിറ്റ്നസ് ചാലഞ്ചിന്റെ ഭാഗമായുള്ള എല്ലാ ആക്ടിവിറ്റികളും തികച്ചും സൗജന്യമാണ് എന്നതാണ് ഏറ്റവും പ്രധാന സവിശേഷത. ദുബായിയെ ലോകത്തെ ഏറ്റവും മികച്ച ആരോഗ്യവും സന്തോഷമുള്ള നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2017ലാണ് ദുബായ് ഫിറ്റ്നസ് ചലഞ്ച് പ്രഖ്യാപിച്ചത്. ചലഞ്ചിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന വ്യായാമ പരിപാടികളിൽ പങ്കെടുക്കാം. ദുബായ് റൺ, ദുബായ് റൈഡ് എന്നിവയ്ക്കു പുറമെ, ഫുട്ബോൾ, യോഗ, കയാക്കിങ് തുടങ്ങിയ വ്യായാമങ്ങൾ ചലഞ്ചിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സാൻഡ് ബോർഡിങ് പോലുള്ള സാഹസിക വ്യായാമങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരങ്ങളുമുണ്ടാകും.
+ There are no comments
Add yours