ദുബായ്: ബർ ദുബായിലെ 60 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം ജനുവരി മൂന്ന് ബുധനാഴ്ച മുതൽ ജബൽ അലിയിലേക്ക് മാറ്റും. ക്ഷേത്രം ജബൽ അലിയിലേക്ക് മാറ്റിയതായി കാണിച്ച് ക്ഷേത്ര അധികൃതർ നോട്ടീസ് ബർ ദുബായിലെ ശിവക്ഷേത്രത്തിന്റെ പ്രവേശന കവാടങ്ങളിൽ പതിച്ചിട്ടുണ്ട്. പുതിയ ക്ഷേത്രം തുറക്കുന്നതോടെ പഴയത് അടച്ചുപൂട്ടുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിരുന്നു.
ശിവ് മന്ദിറും ഗുരുദ്വാരയും ഉൾക്കൊള്ളുന്ന ബർ ദുബായിലെ മീന ബസാർ പ്രദേശത്തെ സിന്ധി ഗുരു ദർബാർ ക്ഷേത്ര സമുച്ചയം 1958ൽ നിർമിച്ചതാണ്. അന്നു മുതൽ യു.എ.ഇയിൽ താമസിക്കുന്ന ഹൈന്ദവ വിശ്വാസികളുടെ പ്രധാന ആരാധനാലയമാണിത്. കൂടുതൽ സൗകര്യങ്ങളും വിശാലതയമുള്ള സ്ഥലത്തേക്കാണ് പുതിയ മാറ്റം. കഴിഞ്ഞ വർഷമാണ് ജബൽ അലിയിൽ ക്ഷേത്രം തുറന്നത്.
ജബൽ അലിയിൽ തുറന്ന പുതിയ ഹിന്ദു ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് എത്താമെന്നും ദർശനങ്ങളും പൂജകളും നടത്താമെന്നും ഇതുസംബന്ധിച്ച് ക്ഷേത്ര പരിസരത്ത് നോട്ടീസ് പതിച്ചതായും ക്ഷേത്ര കമ്മറ്റി തലവൻ വാസു ഷ്രോഫ് പറഞ്ഞു. ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അദ്ദേഹം ശരിവച്ചു.
വാരാന്ത്യങ്ങളിൽ 5,000ത്തോളം ആളുകൾ ബർ ദുബായ് ക്ഷേത്രം സന്ദർശിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആഘോഷ വേളകളിൽ എണ്ണം 100,000 വരെയായി ഉയരും.
2022 ഒക്ടോബറിൽ പുതിയ ഹിന്ദു ക്ഷേത്രം ദുബായിൽ ഔദ്യോഗികമായി തുറന്ന ശേഷം, പഴയ ക്ഷേത്രം പൈതൃകസ്ഥലമായി നിലനിർത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു. അതേസമയം, ഇതേ പ്രദേശത്ത് ഒരു കൃഷ്ണ ക്ഷേത്രം (ശ്രീനാഥ്ജി ഹവേലി) സ്ഥിതിചെയ്യുന്നുണ്ട്. 1935ൽ സ്ഥാപിച്ചതായി രേഖകളിൽ പറയുന്നുണ്ടെങ്കിലും 1902ൽ ഈ ക്ഷേത്രം തുറന്നു എന്ന് കരുതപ്പെടുന്നു.
+ There are no comments
Add yours