ഷാർജ: യു.എ.ഇ.യിൽ ശൈത്യകാലം തുടങ്ങിയതോടെ വിനോദസഞ്ചാരമേഖല കൂടുതലുണർന്നു. വിദേശ വിനോദസഞ്ചാരികൾ രാജ്യത്തേക്ക് കൂടുതലെത്തുന്നതോടൊപ്പം യു.എ.ഇ.യിലെ താമസക്കാരും മരുഭൂമിയിലേക്കടക്കം വിനോദയാത്രകൾ തുടങ്ങി. യു.എ.ഇ.യിലെ മലയാളി കുടുംബങ്ങളാണ് കൂടുതലും യാത്രചെയ്യുന്നത്.
ശൈത്യകാലം തുടങ്ങിയതോടെ ഡെസേർട്ട് സഫാരിയാണ് കൂടുതൽപേരും തിരഞ്ഞെടുക്കുന്നത്. മരുഭൂമിയിലൂടെ സാഹസിക സഞ്ചാരമെന്ന നിലയ്ക്കാണ് ഡെസേർട്ട് സഫാരി കൂടുതലും തിരഞ്ഞെടുക്കുന്നത്. സാഹസിക സഞ്ചാരമെന്ന നിലയിലും അറബ് ചരിത്രം കൂടുതലറിയാനും വിദേശികളും ഡെസേർട്ട് സഫാരിയ്ക്കെത്തുന്നു. യു.എ.ഇ.യിലെ വിനോദസഞ്ചാരവകുപ്പും ഡെസേർട്ട് സഫാരിയടക്കം മരുഭൂമിയിലേക്കുള്ള സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നു. ആകർഷക പാക്കേജുകളിൽ ഒട്ടേറെ ടൂർ ഓപ്പറേറ്റർമാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
യു.എ.ഇ.യിലെ വിനോദസഞ്ചാരികളിൽ പകുതിയിലധികവും മരുഭൂമിക്കാഴ്ചകൾ ആസ്വദിക്കുന്നവരാണ്. 35 ദിർഹം മുതൽ മുകളിലോട്ടാണ് നിലവിൽ ഡെസേർട്ട് സഫാരി പാക്കേജുകൾ.
എന്നാൽ ഈ മാസം 25-നുശേഷം ഡെസേർട്ട് സഫാരി നിരക്ക് വർധിക്കുമെന്ന് ടൂർ ഓപ്പറേറ്റർമാർ അറിയിച്ചു. 500 ദിർഹം വരെയുള്ള പാക്കേജുകൾ നൽകുന്നുണ്ട്. തുക വർധിക്കുന്നതോടൊപ്പം യാത്രചെയ്യുന്ന വാഹനങ്ങളിലടക്കം മാറ്റങ്ങളുണ്ടാവുകയും കൂടുതൽ ആഡംബരങ്ങൾ നൽകുകയും ചെയ്യും.
+ There are no comments
Add yours