റിയാദ്: സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ഷെയ്ഖ് അന്തരിച്ചു. 82 വയസായിരുന്നു. സൗദിയുടെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു അദ്ദേഹം. മന്ത്രി പദവിയോടെ സൗദി അറേബ്യയുടെ ഗ്രാൻഡ് മുഫ്തി, ഉന്നത പണ്ഡിതസഭയുടെ അധ്യക്ഷൻ, ഇസ്ലാമിക ഗവേഷണത്തിനും ഫത്വയ്ക്കുമായുള്ള ജനറൽ പ്രസിഡൻസിയുടെ ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
അസർ നമസ്‌കാരത്തിന് ശേഷം റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ മയ്യിത്ത് നമസ്‌കാരം നടക്കും. മക്കയിലെ ഗ്രാൻഡ് മോസ്‌കിലും മദീനയിലെ പ്രവാചക പള്ളിയിലും രാജ്യത്തുടനീളമുള്ള പള്ളികളിലും ഷെയ്ഖ് അൽ ശൈഖിന് വേണ്ടി പ്രാർത്ഥന നിർവഹിക്കാൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഉത്തരവിട്ടു.
ഷെയ്ഖ് മുഹമ്മദ് ബിൻ ഇബ്രാഹിം അൽ ഷെയ്ഖിനും ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസിനും ശേഷം രാജ്യത്തെ മൂന്നാമത്തെ ഗ്രാൻഡ് മുഫ്തിയായിരുന്നു അദ്ദേഹം. 1943 നവംബർ 30ന് മക്കയിലായിരുന്നു ജനനം. 1999-ലാണ് ഗ്രാൻഡ് മുഫ്തി സ്ഥാനത്തേക്ക് നിയമിതനായത്. ശരീഅത്ത് നിയമം വ്യാഖ്യാനിക്കുകയും നിയമപരവും സാമൂഹികവുമായ കാര്യങ്ങളിൽ ഫത്വകൾ പുറപ്പെടുവിക്കുകയും ചെയ്ത അദ്ദേഹം രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കിലുള്ള മതപണ്ഡിതനായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

+ There are no comments
Add yours