നൂറിലധികം സീറ്റുകളമായി സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആരാകും അടുത്ത മുഖ്യമന്ത്രി എന്നാണ് കേരളം ചർച്ച ചെയ്യുന്നത്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് അധികാരത്തിലെത്തിയ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെയാകും. ഒപ്പം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്.
നിലവിലെ സാഹചര്യത്തിൽ യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന പ്രതിപക്ഷ നേതാവ് വിഡി സതീശന് തന്നെയായിരിക്കും. അഞ്ച് വർഷം പ്രതിപക്ഷത്തിൻ്റെ പ്രവർത്തനങ്ങളെ നയിച്ചു എന്നതിനപ്പുറം, വലിയ ഭൂരിപക്ഷത്തോടെ മുന്നണിയെ അധികാരത്തിൽ എത്തിച്ചു എന്നത് സതീശന് അനുകൂലഘടകമാണ്. പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗിൻ്റെ പിന്തുണയും വിഡി സതീശന് ലഭിക്കും.
മുതിർന്ന നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തലയെ പരിഗണിക്കണമെന്ന് വാദിക്കുന്നവരും കോൺഗ്രസിലുണ്ട്. മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര മന്ത്രിയുമായ ചെന്നിത്തലയെ പിന്തുണച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. എൻഎസ്എസ് പോലുള്ള സമുദായ സംഘടനകളുടെ പിന്തുണ ചെന്നിത്തലയ്ക്ക് ലഭിക്കും.
സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ സാധ്യതയുള്ള മറ്റൊരു നേതാവ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ്. സംസ്ഥാനത്ത് നിന്നുള്ള പ്രധാന നേതാവ് എന്നതും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചതും വേണുഗോപാലിന് അനുകൂലഘടകമാണ്. കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിലും കെസിയുടെ തീരുമാനങ്ങൾ നിർണായകമായിരുന്നു. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഉടക്കി നിന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കുന്നതിലുൾപ്പെടെ കെസി നിർണായക പങ്ക് വഹിച്ചിരുന്നു. നിയുക്ത എംഎൽഎമാരിൽ ഭൂരിഭാഗവും കെസി വേണുഗോപാൽ പക്ഷത്തുള്ളവരാണ്. കെ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ഇദ്ദേഹത്തിനാണ്.

+ There are no comments
Add yours