ഷാർജ: വ്യാഴാഴ്ച രാത്രി ഷാർജയിലെ അൽ നഹ്ദ ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട അഞ്ച് നിവാസികളിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് ഇന്ത്യൻ കോൺസുലേറ്റും കുടുംബാംഗങ്ങളും സാമൂഹിക പ്രവർത്തകരും സ്ഥിരീകരിച്ചു.
ദുബായിലെ സൗണ്ട് എഞ്ചിനീയറായ മിഖായേൽ സത്യദാസ്, മുംബൈ സ്വദേശിനിയായ 29 വയസ്സുള്ള ഒരു യുവതിയുമാണ് മരിച്ചത്. ഈ യുവതിയുടെ ഭർത്താവ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സൗണ്ട് എഞ്ചിനീയറായ മിഖായേൽ സത്യദാസ് ബ്രൂണോ മാർസ്, എആർ റഹ്മാൻ തുടങ്ങിയ പ്രശസ്തരായ സംഗീതഞ്ജർക്കൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്ത ഒരു ആർട്ടിസ്റ്റ് കൂടിയാണ്. യുവതിയുടെ വിശദാംശങ്ങൾ അധികൃതർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
യുവതിയുടെ ഭർത്താവിന്റെ നില അതീവ ഗുരുതരമാണെന്ന് അവരുടെ സുഹൃത്തുക്കൾ അറിയിച്ചു. “ഇപ്പോൾ, അദ്ദേഹത്തിൻ്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച രാത്രി, അടുത്ത 24 മണിക്കൂർ വളരെ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു. ഞായറാഴ്ച ഉച്ചയോടെ, അവൻ ഒരു പുരോഗതിയും കാണിച്ചില്ലെന്ന് അവർ പറഞ്ഞു. ഞങ്ങൾ എല്ലാവരും അവനുവേണ്ടി പ്രാർത്ഥിക്കുന്നു. ”സുഹൃത്തുക്കൾ അറിയിച്ചു.
“ഞങ്ങൾ മരിച്ചവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ആവശ്യമായ എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. ഞങ്ങൾ ആശുപത്രികൾ സന്ദർശിക്കുകയും ചികിത്സയിൽ കഴിയുന്ന മറ്റുള്ളവരെ കാണുകയും ചെയ്തിട്ടുണ്ട്. പ്രസ്താവനയിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പറഞ്ഞു.
750 അപ്പാർട്ട്മെൻ്റുകളുള്ള 9 നിലകളുള്ള ടവറിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിക്കുകയും 44 പേർക്ക് പരിക്കേൽക്കുകയും നിരവധി പേർക്ക് താമസസ്ഥലം മാറേണ്ടി വരികയും ചെയ്തു. സാരമായി പരിക്കേറ്റ 17 പേർ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
വ്യാഴാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. തീ പടർന്നയുടൻ താമസക്കാരെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അപകട സ്ഥലത്ത് കുതിച്ചെത്തിയ രക്ഷാപ്രവർത്തകർ തീയണക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തു. വിവിധ രാജ്യക്കാരായ ആളുകൾ കെട്ടിടത്തിൽ താമസിച്ചുവരികയായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന 156 പേരെ എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ സഹായത്തോടെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല.
+ There are no comments
Add yours