ദോഹ: ദേശീയദിനത്തിൽ പലസ്തീൻ ജനതയ്ക്ക് കരുതലുമായി ഖത്തർ.
പലസ്തീൻ ഡ്യൂട്ടി എന്ന പേരിൽ നടത്തിയ ചാരിറ്റി ഡ്രൈവിൽ 450 കോടിയിലേറെ രൂപയാണ് സമാഹരിച്ചത്. ഒരേ മനസുമായി ഗാസയിലെ പാവപ്പെട്ട മനുഷ്യർക്കായി കൈകോർത്ത് ഖത്തർ ദേശീയദിനം ധന്യമാക്കി. പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കൽ ഓരോരുത്തരുടെയും ഉത്തരവാദിത്വമായി ഖത്തറിലെ ജനത കണ്ടു.
10 കോടി റിയാൽ അഥവാ 225 കോടിയിലേറെ രൂപ സംഭാവന നൽകി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ചാരിറ്റി ഡ്രൈവിനെ മുന്നിൽ നിന്നു നയിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിക്ക് തുടങ്ങിയ ഫണ്ട് സമാഹരണം രാത്രി 12ന് സമാപിക്കുമ്പോൾ 200 മില്യൺ റിയാലിലേറെ തുക ലഭിച്ചിരുന്നു.
രാജ്യത്തിന്റെ നാനാദിക്കിൽ നിന്നായി സ്വദേശികളും താമസക്കാരും ദൗത്യത്തിൽ പങ്കാളികളായി. ഖത്തർ ഇസ്‌ലാമിക് ബാങ്ക് 15 ലക്ഷം, ബർവ റിയൽ എസ്റ്റേറ്റ് 10 ലക്ഷം, ഉരീദു 10 ലക്ഷം തുടങ്ങി ഖത്തറിലെ പ്രമുഖ സ്ഥാപനങ്ങളെല്ലാം പലസ്തീൻ ഡ്യൂട്ടിയിൽ പങ്കെടുത്തു.
റെഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റബിൾ ആക്ടിവിറ്റീസിന്റെ നേതൃത്വത്തിൽ ഖത്തർ ടി.വി, ഖത്തർ ചാരിറ്റി, ഖത്തർ റെഡ് ക്രസന്റ്, ഖത്തർ മീഡിയ കോർപറേഷൻ എന്നിവയുമായി സഹകരിച്ചാണ് ചാരിറ്റി ഡ്രൈവ് സംഘടിപ്പിച്ചത്.ടി.വി ലൈവ് വഴിയും ഓൺലൈൻ വഴിയുമുള്ള ധനശേഖരണത്തിനു പുറമെ കതാറ കൾചറൽ വില്ലേജ്, സൂഖ് വാഖിഫ്, ദർബ് അൽ സാഇ എന്നിവടങ്ങളിൽ സംഭാവന സ്വീകരിക്കാനുള്ള കലക്ഷൻ പോയന്റുളും സ്ഥാപിച്ചിരുന്നു.
+ There are no comments
Add yours