ജറുസലേം: കിഴക്കൻ ജറുസലേൽ നടന്ന വെടിവയ്പ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ പത്തരയോടെ ജറുസലേമിലെ റാമോട്ട് ജങ്ഷനിൽ കാറിലെത്തിയ രണ്ടു പേർ ബസ് സ്റ്റോപ്പിൽ നിന്നവർക്കെതിരെയും അവിടെയുണ്ടായിരുന്ന ബസിനു നേരെയും വെടിയുതിർക്കുകയായിരുന്നു.
ബസ് സ്റ്റോപ്പിലുണ്ടായ വെടിവെയ്പ്പ് ഭീകരാക്രമണമാണെന്ന് ഇസ്രായേൽ അധികൃതർ പ്രതികരിച്ചു. ആക്രമണത്തിന് ഇരയായവരിൽ നാലുപേർ സംഭവസ്ഥലത്തും രണ്ടു പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സ്ഥലത്തുണ്ടായിരുന്ന ഒരു സൈനികനും ചില പൗരന്മാരും നടത്തിയ തിരിച്ചടിയിൽ അക്രമികളും കൊല്ലപ്പെട്ടു.
അക്രമം നടത്തിയവർ വെസ്റ്റ് ബാങ്ക് സ്വദേശികളാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. സംഭവത്തിന് പിന്നാലെ കിഴക്കൻ ജറുസലേമിനെയും വെസ്റ്റ് ബാങ്കിനെയും ബന്ധിപ്പിക്കുന്ന എല്ലാ ചെക്ക്പോയിൻ്റുകളും ഇസ്രായേൽ അടച്ചു. വെടിവയ്പിനുപയോഗിച്ചത് മാറ്റം വരുത്തിയ കാൾ ഗുസ്താവ് സബ്മെഷിൻ ഗണ്ണുകളാണെന്നും വെസ്റ്റ് ബാങ്കിലെ അനധികൃത ആയുധനിർമാണ ശാലകളിൽ നിർമിക്കുന്ന ഈ ആയുധങ്ങൾ മുൻപും ഹമാസും മറ്റും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

+ There are no comments
Add yours