ദുബായിലെ റോഡുകളിലെ ഒരു ഗതാഗത ലംഘനവും തങ്ങൾ സ്ഥാപിച്ച സ്മാർട്ട് ക്യാമറകളുടെ കണ്ണുകളിൽ പെടാതെ പോകില്ലെന്ന് ദുബായ് പോലീസ്. ചെറുതും വലുതുമായ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളും ഈ കാമറക്കണ്ണുകൾ ഒപ്പിയെടുക്കും. കഴിഞ്ഞ ദിവസം സ്മാർട്ട് കാമറ സിസ്റ്റം പിടികൂടിയ കുറ്റകൃത്യങ്ങളിൽ അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകളും ഉൾപ്പെടുന്നുതായി ട്രാഫിക് അതോറിറ്റി അറിയിച്ചു.
വാഹനമോടിക്കുന്ന ഒരു വനിതാ ഡ്രൈവർ ഒന്നല്ല, രണ്ട് ഫോണുകൾ ഉപയോഗിച്ചു കൊണ്ടാണ് കാർ ഡ്രൈവ് ചെയ്യുന്നത്. അവരുടെ രണ്ടു കൈകളും ഓരോ ഫോണുകൾ ചെവിക്കു നേരെ പിടിച്ചിരിക്കുകയാണ്. ദുബായ് പോലീസിൻറെ എക്സ് പ്ലാറ്റ്ഫോമിൽ പോലീസ് പങ്കുവെച്ച ഒരു സ്മാർട്ട് കാമറ ദൃശ്യത്തിൽ, വീലിന് പിറകിലിരിക്കുന്ന യുവതി വാഹനം ഓടിക്കവെ രണ്ടു പേരോട് ഫോണിൽ സംസാരിക്കുന്നതായാണ് തോന്നുന്നത്. അതായത് സ്റ്റിയറിങ് വീലിൽ കൈകളൊന്നും വയ്ക്കാതെയാണ് യുവതി ഡ്രൈവ് ചെയ്യുന്നത്. പോലീസ് പങ്കുവച്ച മറ്റൊരു ഫോട്ടോയിൽ ഡ്രൈവർ റോഡിലൂടെ വാഹമനോടിക്കുന്ന വേളയിൽ പത്രം വായിക്കുന്നത് കാണാം. പത്രം അവരുടെ ശ്രദ്ധ ഹൈവേയിൽ നിന്ന് അകറ്റുക മാത്രമല്ല, മുന്നിലുള്ള വാഹനത്തിൻറെ കാഴ്ചയെ പൂർണ്ണമായും മറയ്ക്കുകയും ചെയ്യുന്നു.
ദുബായിലെ സ്മാർട്ട് ക്യാമറകൾ
ട്രാഫിക് നിയമ ലംഘനങ്ങളും വാഹനം ഓടിക്കവെയുള്ള നിരുത്തരവാദപരമായ പെരുമാറ്റങ്ങളും കണ്ടുപിടിക്കാൻ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ സജ്ജീകരിച്ചിരിക്കുന്നതാണ് ദുബായിലെ സ്മാർട്ട് കാമറകൾ ഉൾപ്പെടെയുള്ള ട്രാഫിക് സംവിധാനങ്ങളെന്ന് പോലീസ് അറിയിച്ചു. കാറിൻറെ വിൻഡ്ഷീൽഡുകൾക്ക് അനുവദനീയമായതിൽ കൂടുതൽ കട്ടിയുള്ള സ്റ്റിക്കറുകൾ ഒട്ടിച്ചാലും അത് സ്മാർട്ട് കാമറ കണ്ടുപിടിക്കും. അത്രയ്ക്ക് വിപുലമായ സംവിധാനമാണ് ദുബായ് ട്രാഫിക് പോലീസ് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, തൊട്ടുമുമ്പിലെ വാഹനവുമായി നിശ്ചിത അകലം പാലിക്കാതിരിക്കൽ ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അൽ മസ്റൂയി വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു. 400 ദിർഹത്തിനും 1,000 ദിർഹത്തിനും ഇടയിലുള്ള പിഴയും ഈ കുറ്റകൃത്യങ്ങൾക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിന് പുറമെയാണ് 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ.
+ There are no comments
Add yours