ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെ ഇറാന്റെ ക്രൂയിസ് മിസൈൽ ആക്രമണം. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ആറ് ഇന്ത്യക്കാരടക്കം എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും നിർണായകമായ കപ്പൽ പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ വൻ തോതിലുള്ള സംഘർഷങ്ങൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ഒമാനി പ്രദേശിക ജലാശയത്തിലെ ഹോർമുസ് കടലിടുക്കിന്റെ തെക്കൻ കപ്പൽ പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ യുഎഇയുടെ ദേശീയ എണ്ണ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. രണ്ട് ഇറാനിയൻ ക്രൂയിസ് മിസൈലുകൾ കപ്പലുകളിൽ പതിക്കുകയായിരുന്നുവെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ രണ്ട് ടാങ്കറുകൾക്കും തീപിടുത്തമുണ്ടാകുകയും സാരമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു. കപ്പലുകളിലെ ജീവനക്കാരുടെ ശ്രമഫലമായാണ് പിന്നീട് തീ നിയന്ത്രണവിധേയമാക്കിയത്. ‘മൊംബാസ’ എന്ന കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികനാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
കൊല്ലപ്പെട്ട നാവികന്റെ പേരും മറ്റ് വിശദാംശങ്ങളും അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ പരിക്കേറ്റ എട്ട് ജീവനക്കാരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ ഉക്രൈൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രൂരമായ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ കുടുംബത്തിനും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും യുഎഇ വിദേശകാര്യ മന്ത്രാലയം ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തി
ഇറാന്റെ ഈ നീക്കം വെറും കടൽക്കൊള്ളയാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും യുഎഇ ആരോപിച്ചു. ഹോർമുസ് കടലിടുക്കിനെ സ്വന്തം ‘സാമ്പത്തിക ബലപ്രയോഗത്തിനോ’ ‘ബ്ലാക്ക്മെയിലിംഗിനോ’ ഉള്ള ഒരു ഉപകരണമായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് യുഎഇ മുന്നറിയിപ്പ് നൽകി. പ്രാദേശിക സുരക്ഷയ്ക്കും ആഗോള സമുദ്ര വ്യാപാരത്തിനും ഭീഷണിയായ ഇത്തരം ശത്രുതകൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും, തങ്ങളുടെ ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ സൈനിക സന്നദ്ധത രാജ്യം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും യുഎഇ വ്യക്തമാക്കി.

+ There are no comments
Add yours