സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ദുബായിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്ന 17 വയസ്സുകാരിയുടെ സുരക്ഷ ഏറ്റെടുത്ത് ദുബായ് പോലീസ്. പലപ്പോഴും കൗമാരക്കാരായ കുട്ടികൾ വീട്ടിൽ പറയുന്ന സ്ഥലങ്ങളിലാവില്ല സുഹൃത്തുക്കൾക്കൊപ്പം തങ്ങുന്നത്… ഇത്തരത്തിലാണോ ദുബായിലെ ഹോട്ടലിലെലെത്തിയ 17 വയസുകാരി പെൺകുട്ടിയും വന്നത് എന്ന സംശയമാണ് ദുബായ് പോലീസിനെ ഇന്ന് വാർത്തകളിലെത്തിച്ചത്
സംഭവം ഇങ്ങനെയാണ്, അർദ്ധരാത്രി ഒരു മണിക്ക് ദുബായ് പൊലീസിൽ നിന്നൊരു ഫോൺ കോൾ എത്തുമ്പോൾ ഏതൊരു രക്ഷിതാവിന്റെയും നെഞ്ചിലൊരു ഭീതിയുണ്ടാകും. ദുബായിൽ മാധ്യമപ്രവർത്തകയായ യാസ്മിൻ സെയ്ദോയ്ക്കും സംഭവിച്ചത് മറ്റൊന്നുമല്ല. സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനായി ദുബായിലെ ഒരു ഹോട്ടലിൽ തങ്ങിയിരുന്ന 17 വയസ്സുകാരിയായ മകളെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ആ കോൾ. എന്നാൽ മകൾ സുരക്ഷിതയാണെന്ന ആശ്വാസവാർത്ത ആദ്യം തന്നെ പങ്കുവെച്ച ശേഷമാണ് ടൂറിസം പോലീസ് ഓഫീസർ കാര്യങ്ങൾ വിശദീകരിച്ചത്.
ഹോട്ടലിൽ മുറിയെടുത്തിരുന്ന കൂട്ടത്തിലെ മറ്റു സുഹൃത്തുക്കൾക്കെല്ലാം 18 വയസ്സ് പൂർത്തിയായിരുന്നു. എങ്കിലും യാസ്മിൻ സെയ്ദോയുടെ മകൾക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകൾ ഈ ഹോട്ടലിൽ തങ്ങുന്ന കാര്യം അമ്മയ്ക്ക് അറിവുള്ളതാണോ എന്നും അനുവാദമുണ്ടോ എന്നും നേരിട്ട് ഉറപ്പുവരുത്താനാണ് പൊലീസ് അർദ്ധരാത്രിയിൽ ആ രക്ഷിതാവിനെ ബന്ധപ്പെട്ടത്. തുടക്കത്തിൽ പരിഭ്രമിച്ചെങ്കിലും മകളുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് കാണിച്ച ഈ കരുതൽ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അൽ അറബിയ 99 എഫ്.എമ്മിലൂടെ യാസ്മിൻ പിന്നീട് പങ്കുവെച്ചു.
പലപ്പോഴും കൗമാരക്കാരായ കുട്ടികൾ വീട്ടിൽ പറയുന്ന സ്ഥലങ്ങളിലാവില്ല സുഹൃത്തുക്കൾക്കൊപ്പം തങ്ങുന്നത് എന്നതിനാലാണ് രക്ഷിതാക്കളെ നേരിട്ട് വിളിച്ച് സത്യവസ്ഥ ഉറപ്പുവരുത്തുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സംഭാഷണത്തിന് ഒടുവിൽ ആ ഉദ്യോഗസ്ഥന്റെ പേര് ചോദിച്ചെങ്കിലും താൻ കടമ മാത്രമാണ് നിർവ്വഹിച്ചതെന്നും വ്യക്തിപരമായ പ്രശംസ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം മറുപടി നൽകി. കുട്ടികളുടെയും കൗമാരക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഒരു ടീമായിട്ടാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നായിരുന്നു ഓഫീസറുടെ പ്രതികരണം.
ഈ രാജ്യത്ത് മകളെക്കുറിച്ച് തനിക്ക് യാതൊരു ഉത്കണ്ഠയും വേണ്ടെന്നും ദുബായ് പൊലീസിനും ടൂറിസം പൊലീസിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും യാസ്മിൻ പറഞ്ഞു. കുട്ടികളുമായി യാത്ര ചെയ്യുന്നവർ അതാത് രാജ്യങ്ങളിലെ സുരക്ഷാ നിയമങ്ങൾ കൃത്യമായി മനസ്സിലാക്കണമെന്ന് ജൂലൈയിൽ ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. കുട്ടികളെ ഒറ്റയ്ക്ക് തനിച്ചാക്കുന്നത് പല രാജ്യങ്ങളിലും ഗുരുതരമായ നിയമനടപടികൾക്ക് വഴിവെക്കും.

+ There are no comments
Add yours