പൊതു പാർക്കിംഗ് സേവനങ്ങൾ നൽകുന്ന പാർക്കിൻ ജൂൺ 1 മുതൽ എല്ലാ പാർക്കിംഗ് നിരക്കുകളിലും 5 ശതമാനം മൂല്യവർദ്ധിത നികുതി ഈടാക്കാൻ തുടങ്ങും. യുഎഇയിലെ നിലവിലുള്ള വാറ്റ് സംവിധാനവുമായി പാർക്കിംഗ് ഫീസുകൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഈ മാറ്റം ദുബായിലെ ഇന്ത്യൻ പ്രവാസികളുടെ ദൈനംദിന, പ്രതിമാസ പാർക്കിംഗ് ചെലവുകൾ വർധിപ്പിക്കാൻ സാധ്യതയുണ്ട്. ദുബായിലെ റോഡ് അരികിലുള്ള സ്ഥലങ്ങൾ, മൾട്ടി-സ്‌റ്റോറി കാർ പാർക്കുകൾ, ദീർഘകാലാനുമതികൾ എന്നിവയുൾപ്പെടെയുള്ള മിക്ക പെയ്‌ഡ് പാർക്കിംഗ് സേവനങ്ങൾക്കും വാറ്റ് ബാധകമാകും.
അടിസ്ഥാന താരിഫുകൾ അതേപടി തുടരുമെങ്കിലും, അതിനു മുകളിൽ 5 ശതമാനം നികുതി ഈടാക്കും. ഡ്രൈവർമാർക്ക് അന്തിമ പേയ്‌മെന്റ് തുകയിൽ ഈ മാറ്റം ദൃശ്യമാകും.
2018-ലാണ് യുഎഇ 5 ശതമാനം വാറ്റ് സംവിധാനം നടപ്പാക്കിയത്. അന്നു മുതൽ പല സാധനങ്ങൾക്കും സേവനങ്ങൾക്കും ഈ നികുതി ബാധകമാണ്. നിലവിലുള്ള നിയമങ്ങൾക്കും അതോറിറ്റികളുമായുള്ള ഏകോപനത്തിനും അനുസരിച്ച് ദുബായിലെ പാർക്കിംഗ് നിരക്കുകളും ഇപ്പോൾ ഈ ചട്ടക്കൂടിന് കീഴിലാക്കുകയാണ്.
ജൂൺ ഒന്ന് മുതൽ പാർക്കിൻ തങ്ങളുടെ സിസ്‌റ്റങ്ങളിലും താരിഫ് ഡിസ്‌പ്ലേകളിലും വാറ്റ് ഉൾപ്പെടുത്തിയ വിലകൾ പ്രദർശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

+ There are no comments
Add yours