ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പദ്ധതി (Concentrated Solar Power Project-CSP) ദുബായിൽ ഒരുങ്ങുന്നു. ദുബായിലുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നാലാം ഘട്ടമായാണ് സി.എസ്.പി. നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം(Muhammad Bin Rashid Al Maktoum) നിർവഹിച്ചു.
പുതിയ സൗരോർജപദ്ധതി ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന യു.എൻ. കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ് 28) ഭാഗമാണെന്ന് പദ്ധതിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് പറഞ്ഞു.
പുതിയ പദ്ധതിയെക്കുറിച്ച് ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA) ഡയറക്ടർ സഈദ് മുഹമ്മദ് അൽ തായർ ശൈഖ് മുഹമ്മദി(Saeed Muhammad Al Tayer Sheikh Mohammadi)ന് വിവരിച്ചു. 44 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളാർ പാർക്കിന്റെ നാലാം ഘട്ടത്തിൽ മൂന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്.
ആകെ 950 മെഗാവാൾട്ടിന്റേതാണ് നാലാംഘട്ടം. ഇതുവഴി 3,20,000 വീടുകൾക്ക് സൗരോർജ്ജം ലഭ്യമാക്കും. സൂര്യന്റെ ചലനം ട്രാക്ക് ചെയ്യുന്ന 70,000 ഹീലിയോസ്റ്റാറ്റുകളാണ് പദ്ധതിയിലുള്ളത്.
+ There are no comments
Add yours