കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആടുജീവിതം സിനിമയും, സിനിമയിലെ യഥാർത്ഥ നജീബുമാണ് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടെ ചർച്ചാവിഷയം. ഇപ്പോഴിതാ നജീബ് വീണ്ടും മസ്റ കാണാനെത്തിയ വാർത്തയും മാധ്യങ്ങളിൽ നിറയുകയാണ്.
വീണ്ടും വരാൻ ഭയപ്പെട്ടിരുന്ന ഗൾഫിലേക്ക് രണ്ട് പതിറ്റാണ്ടിനുപ്പുറം അതിഥി ആയാണ് നജീബും കുടുംബവും എത്തിയത്. ഭാര്യയ്ക്കും മകനുമൊപ്പമാണ് നജീബ് വീണ്ടും അജ്മാനിലെ മസ്റയിലെത്തിയത്.
നോക്കത്താദൂരത്ത് മരുഭൂമി മാത്രം കണ്ട് കഴിഞ്ഞ മൂന്നരകൊല്ലം ആടുകളായിരുന്നു നജീബിന്റെ ലോകം. കേട്ടും വായിച്ചുമറിഞ്ഞ മസ്റ നേരിട്ട കണ്ട ഞെട്ടലിലായിരുന്നു ഭാര്യ സഫിയത്തും സഫീറും. മസ്റകളിൽ ഇന്നും ഒരുപാടുപേർ ജോലിയെടുക്കുന്നുണ്ടെങ്കിലും മൊബൈൽ ഫോൺ സജീവമായതിനാൽ താൻ അനുഭവിച്ചതൊന്നും അവർക്ക് അനുഭവിക്കേണ്ടിവരില്ലെന്ന് നജീബ് കൂട്ടിച്ചേർത്തു.
സൗദിയിലെ മരുഭൂമിയിൽ താനനുഭവിച്ചതുമായി താരതമ്യം ചെയ്താൽ യുഎഇയിലെ മസ്റകളിലെ ജീവിതം അത്ര കഠിനമല്ലെന്ന് അദ്ദേഹം പറഞ്ഞു. സൗദി മസ്റയിൽ ഒരു കൂട്ടിൽ മാത്രം 150 ആടുകളെങ്കിലും കാണും. അവിടെ ഇത്തരത്തിലുണ്ടായിരുന്ന അഞ്ചോളം കൂടുകളിലെ 700 ആടുകളെയും ഇരുപത്തഞ്ചോളം ഒട്ടകങ്ങളെയും പരിചരിക്കലായിരുന്നു ജോലി. കൂട്ടത്തിൽ നാടൻ ആടുകളുമുണ്ടായിരുന്നു. അവ ഭീകരമായി ഇടിച്ച് തെറിപ്പിച്ചു കളയുമായിരുന്നു. മസ്റയ്ക്ക് പുറത്ത് കട്ടിലിട്ടായിരുന്നു കിടന്നിരുന്നത്. പഴയ ജീവിതത്തെ ഒരു നെടുവീർപ്പോടെ നജീബ് ഓർത്തെടുത്തു
ആടുജീവിതം വായിച്ചശേഷം മസ്റകളിൽ പതിനൊന്ന് വർഷമായി ഭക്ഷണമെത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ ഫാസിൽ മുസ്തഫയും നജീബിനെ കാണാൻ എത്തിയിരുന്നു. ഗൾഫിലെ പ്രമുഖ ട്രാവൽ ഏജൻസിയാണ് നജീബിനെയും കുടുംബത്തെയും ദുബായിലെത്തിച്ചത്.
+ There are no comments
Add yours