ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ കൂടുതലായി വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസുമായി ചർച്ച നടന്നത്. അതുപ്രകാരമാണ് വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായത്.
ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ അറിയിച്ചെങ്കിലും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പുതിയ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെ വരെയാണ് വെടിനിർത്തൽ നീട്ടിയത്. ഇത് കൂടുതൽ പേരുടെ മോചനത്തിന് വഴിയൊരുക്കും. അതിന്റെ ഭാഗമായി മോചിപ്പിക്കുന്ന ആദ്യ സംഘം ബന്ദികളുടെ പട്ടിക ഹമാസ് നൽകിയതായി ഇസ്രയേലി ആർമി റേഡിയോ അറിയിച്ചു.
പ്രഥമ വെടിനിർത്തൽ ധാരണയുടെ അവസാന ദിവസം ഇസ്രയേലും ഹമാസും വിട്ടയച്ചവരുടെ കൈമാറ്റം പൂർത്തിയായതായി റെഡ് ക്രോസും പറഞ്ഞു. സമയം ദീർഘിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി ഖത്തർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ ആദ്യ നാലുദിവസങ്ങളിൽ ഇരുഭാഗങ്ങളിലായി 200ലേറെ പേർ വിട്ടയക്കപ്പെട്ടിരുന്നു.
+ There are no comments
Add yours